കാസർകോട്: ആദിവാസി ഊരുകളിൽ അക്ഷരം പഠിപ്പിക്കാൻ കുടുംബശ്രീ ജില്ലാ മിഷന്റെ 'ജോറ് മലയാളം' പരിപാടി ശ്രദ്ധേയമാകുന്നു. കൊറഗ സ്പെഷ്യൽ പ്രോജക്ട് വഴി ഊരുകളിൽ നടപ്പിലാക്കുന്ന പദ്ധതിയായ 'ജോറ് മലയാളം' കാസർകോട്ടെ അഞ്ച് കൊറഗ കോളനികളിൽ ഉഷാറാവുകയാണ്. ട്രൈബൽ മേഖലയിലെ സമഗ്ര മലയാളീകരണത്തിലേക്കുള്ള ഈ ചുവട് വെയ്പിന് മാർച്ച് മാസത്തോട് കൂടി ഒരു വർഷം തികയും. കൊറഗ മേഖലയിൽ മഞ്ചേശ്വരം, കുമ്പള, മീഞ്ച, ബദിയടുക്ക, മധൂർ ഉൾപ്പെടെ അഞ്ച് പഠന കേന്ദ്രങ്ങളാണ് തുടങ്ങിയത്. കൃത്യമായ അവലോകനം നടത്തി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കുടുംബശ്രീ ജില്ലാ മിഷന്റെ തീരുമാനം.
അക്ഷരാഭ്യാസത്തിലുപരി ഭാഷയുടെ നാൾവഴികൾ, സഞ്ചാരങ്ങൾ എന്നിവയിലൂന്നി സർഗ്ഗാത്മകതയെ കൂടി ഉൾക്കൊള്ളിച്ച് പാഠ്യപദ്ധതി തയാറാക്കുന്നതും പരിഗണനയിലാണ്. പ്രായഭേദമന്യേ ഊരുകളിൽ നൂറോളം പഠിതാക്കളെയും, പ്രാഥമിക പഠനങ്ങൾക്ക് അനിവാര്യമായ സൗകര്യവും ജില്ലാ മിഷൻ നൽകുന്നുണ്ട്. ജില്ലയിലെ കൊറഗ ഊരുകളിൽ അഞ്ചു കേന്ദ്രങ്ങളിലായി പഠിതാക്കളായി എത്തിയത് നൂറിലധികം പേരാണ്. മലയാളം അദ്ധ്യാപകർ പ്രതിമാസം രണ്ടു മണിക്കൂർ നീളുന്ന നാല് ക്ലാസുകളാണ് ഇവർക്ക് നൽകുന്നത്. ബിരുദവും മലയാള ഭാഷയിൽ നല്ല പ്രാവീണ്യവുമുള്ളവരെയാണ് ഊരുകളിൽ അദ്ധ്യാപകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി സംസ്ഥാനത്ത് ആദ്യം
അദ്ധ്യാപകർ ട്രൈബൽ മേഖലയിൽ നിന്നുള്ളവർ
പഠിതാക്കൾ അഞ്ച് മുതൽ 40 വയസ് വരെയുള്ളവർ
കേന്ദ്രങ്ങളിൽ പഠനം തുടങ്ങിയിട്ട് അഞ്ച് മാസം
സമ്പൂർണ്ണ മലയാളീകരണം എന്ന ലക്ഷ്യത്തോടെ രണ്ട് വർഷത്തേക്കുള്ള പാഠ്യപദ്ധതി തയാറാക്കി പരിശീലനം നൽകി മൂല്യനിർണ്ണയം നടത്തി സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടു കൂടിയ കോഴ്സ് എന്ന ആശയമാണ് ഞങ്ങൾക്കുള്ളത്.
ടി.ടി സുരേന്ദ്രൻ ( കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |