മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളായിരുന്ന ഇരുവരെയും അടുത്തടുത്ത ദിവസങ്ങളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട്: മംഗളൂരുവിലെ രണ്ട് ഹോസ്റ്റലുകളിൽ അടുത്തടുത്ത ദിവസങ്ങളിൽ കണ്ണൂർ സ്വദേശിനിയായ ഫിസിയോ തൊറാപ്പി വിദ്യാർത്ഥിനിയും തൊടുപുഴ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥിയും മരിച്ച സംഭവങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പാണ്ഡേശ്വരം പൊലീസ്.കങ്കനാടി ഫാ. മുള്ളേഴ്സ് കോളേജിലെ മൂന്നാംവർഷ ഫിസിയോ തെറാപ്പി വിദ്യാർത്ഥിനിയായ കണ്ണൂർ അഴീക്കോട് സൗത്ത് നന്ദനത്തിൽ പത്മനാഭന്റെ മകൾ പി.പി സാന്ദ്രയെ(20) ഹോസ്റ്റലിൽ ബുധനാഴ്ച തൂങ്ങിമരിച്ച നിലയിലും ഇതെ കോളേജിലെ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥി തൊടുപുഴയിലെ റോഷൻ ടോം ജോസിനെ (22) കോളേജിന്റെ ഉടമസ്ഥതയിലുള്ള ഡോൺ ബോസ്‌കോ ഹോസ്റ്റലിലെ മുറിയിൽ ചൊവ്വാഴ്ചയുമാണ് മരിച്ച നിലയിൽ കണ്ടത്.
ഇരുമരണങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണമെങ്കിലും പൊലീസ് സാഹചര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. രാവിലെ ക്ലാസിൽ കയറിയ സാന്ദ്ര പിന്നീട് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് തിരിച്ചുപോയിരുന്നു. സഹപാഠികൾ ഉച്ചയോടെ അന്വേഷിച്ച് ഹോസ്റ്റലിലെത്തിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണത്തിന് മുമ്പ് വിദ്യാർത്ഥിനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒഴിവാക്കിയിരുന്നു. പാണ്ഡേശ്വരം പൊലീസാണ് രണ്ടു കേസുകളും അന്വേഷിക്കുന്നത്.
ചൊവ്വാഴ്ച അച്ഛൻ അടക്കമുള്ളവർ വിളിച്ചിട്ടും റോഷൻ ഫോൺ എടുക്കാത്തതിനെ തുടർന്ന് സഹപാഠികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ റോഷൻ മരിച്ച നിലയിലായിരുന്നു. ആസ്ത്മ രോഗത്തിന് ചികിത്സയിലായിരുന്ന റോഷന്റെ മരണകാരണം വ്യക്തമായിട്ടില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. തൊടുപുഴ സ്വദേശിയായ ജോസ് തോമസ് -അമ്പിളി ദമ്പതികളുടെ മകനാണ്. നന്ദിത മേരി ജോസ്, നിക്കോൾ മേരി ജോസ് എന്നിവർ സഹോദരങ്ങളാണ്. കണ്ണൂർ അഴീക്കോട് നീർക്കടവിൽ ശിവജി മുക്കിന് സമീപം നന്ദനത്തിൽ പി.എ പത്മനാഭന്റെയും പ്രസീതയുടെയും മകളാണ് സാന്ദ്ര. സഹോദരൻ: രാംജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |