ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ വിജ്ഞാപനം സ്റ്റേ ചെയ്യാൻ മുസ്ലിം ലീഗ് അടക്കം നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്രസർക്കാരിന്റെ വിശദീകരണം കേട്ടശേഷം തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്നേരത്തെ വ്യക്തമാക്കിയിരുന്നു.
മാർച്ച് 11നാണ് വിജ്ഞാപനം ഇറങ്ങിയത്. ഹർജികളുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കാൻ മാർച്ച് 19ന് കോടതി ഉത്തരവിട്ടിരുന്നു. പൗരത്വ നിയമഭേദഗതി ചോദ്യംചെയ്ത് 237 ഹർജികളും 20 സ്റ്റേ അപേക്ഷകളുമാണ് കോടതിക്ക് മുന്നിലുള്ളത്. ചില സമുദായങ്ങളെയും രാജ്യങ്ങളെയും നിയമത്തിന്റെ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കിയെന്ന് മുസ്ലിംലീഗ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ചില രാജ്യങ്ങളിൽ നിന്ന് കുടിയേറിയ, ചില പ്രത്യേക മതവിഭാഗങ്ങൾക്ക് മാത്രമാണ് പൗരത്വം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് എത്തിയ മുസ്ലിം സമുദായത്തിലെ അഹമ്മദിയ അടക്കമുള്ള വിഭാഗങ്ങളെ ഒഴിവാക്കി. ജൂതന്മാർക്കും ഇടമില്ല. മ്യാൻമർ, ചൈന, ശ്രീലങ്ക രാജ്യങ്ങളിൽ നിന്ന് വന്നവരോടും വിവേചനമാണെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |