2024 ഏപ്രിൽ എട്ടിനാണ് മഹാ സൂര്യഗ്രഹണം നടന്നത്. മെക്‌സികോ, യുഎസ്, കാനഡ, തെക്കേ അമേരിക്ക, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, അയർലൻഡ് എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ സൂര്യഗ്രഹണം കാണാൻ സാധിച്ചത്. എന്നാൽ, ഈ സൂര്യഗ്രഹണം ഇന്ത്യയെ ബാധിച്ചിട്ടില്ല. 2019ലാണ് അവസാനമായി ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമായത്. ഇനി 2031ലാണ് ഇന്ത്യയിലെ ജനങ്ങൾക്ക് സൂര്യഗ്രഹണം കാണാനാവുക. അപ്പോൾ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയെന്നും സൂര്യഗ്രഹണം എന്താണെന്നും അറിയാം.
എന്താണ് സൂര്യഗ്രഹണം
സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഈ സമയത്ത് സൂര്യൻ പൂർണമായോ ഭാഗികമായോ മറയപ്പെടുന്നു. ഓരോ വർഷവും രണ്ട് മുതൽ അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇതിൽ രണ്ടെണ്ണം പൂർണ സൂര്യഗ്രഹണങ്ങളായിരിക്കും. എന്നാൽ, ഭൂമിയുടെ എല്ലാ ഭാഗത്തും ഇത് ഒരുപോലെ ദൃശ്യമാകണമെന്നില്ല. പൂർണ സൂര്യഗ്രഹണമാണെങ്കിൽ ചന്ദ്രന്റെ നിഴലിൽ സൂര്യൻ മറയുന്നതിനാൽ ഭൂമിയിൽ ഇരുട്ട് അനുഭവപ്പെടുന്നു.
ആദ്യ സൂര്യഗ്രഹണം
നാസയുടെ കണക്കനുസരിച്ച്, അയർലൻഡിലെ കൗണ്ടി മീത്തിലെ ലോഫ്ക്രൂ മെഗാലിത്തിക് സ്മാരകത്തിൽ ബിസി 3340 നവംബർ 30നാണ് ലോകത്ത് ആദ്യമായി സൂര്യഗ്രഹണം രേഖപ്പെടുത്തിയത്. പിന്നീട് ഏകദേശം 1200 ബിസിയിൽ ചൈനയിലെ അനിയാങ്ങിൽ സൂര്യഗ്രഹണം നടന്നതായുള്ള രേഖകൾ കണ്ടെത്തി. 1226 ബിസി, 1198 ബിസി, 1172 ബിസി, 1163 ബിസി, 1161 ബിസി എന്നീ വർഷങ്ങളിലെ ഗ്രഹണങ്ങളുടെ രേഖകളും ഗവേഷകർ കണ്ടെത്തി.
എങ്ങനെ കാണണം
സൂര്യഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കണം എന്നാണ് നിരീക്ഷകർ പറയുന്നത്. കാരണം, ഈ സമയത്ത് സൂര്യനെ നഗ്ന നേത്രങ്ങൾകൊണ്ട് നോക്കുന്നത് സുരക്ഷിതമല്ല. സോളാർ ഫിൽറ്ററുകൾ, പിൻഹോൾ, പ്രൊജക്‌ടർ, ക്യാമറ, ബൈനോക്കുലർ എന്നിവ ഉപയോഗിച്ച് വേണം സൂര്യഗ്രഹണം വീക്ഷിക്കാൻ.
ഇക്കഴിഞ്ഞ സൂര്യഗ്രഹണം ലോകത്തിന്റെ എല്ലാ ഭാഗത്തും ദൃശ്യമാകാത്തതിനാൽ നാസ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മൂന്ന് മണിക്കൂർ സമയത്തേക്ക് നിരവധി വടക്കൻ അമേരിക്കയിലെ പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ നാസ തത്സമയം ജനങ്ങളിലേക്ക് എത്തിച്ചു. ഇതിനൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുമായി നടത്തുന്ന ചര്‍ച്ചകള്‍, ഗ്രഹണവുമായി ബന്ധപ്പെട്ട് നാസ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, മറ്റ് ബഹിരാകാശ സംഭവങ്ങള്‍ എന്നിവയും സംപ്രേഷണം ചെയ്തു. ഗ്രഹണ സമയത്ത് ടെലസ്‌കോപ്പില്‍ നിന്ന് നേരിട്ടുള്ള ദൃശ്യങ്ങളുമുണ്ടായിരിന്നു.
മൃഗങ്ങളെയും ബാധിക്കും
സൂര്യഗ്രഹണം നടക്കുന്നതിന് 30 മിനിട്ട് മുമ്പ് ആ സ്ഥലത്ത് പ്രകാശം കുറഞ്ഞുവരും. സന്ധ്യയ്‌ക്കും രാത്രിക്കും മദ്ധ്യേ ഉണ്ടായിരിക്കുന്നതുപോലെ അരണ്ട വെളിച്ചം മാത്രമാകും ഉണ്ടാവുക. അന്തരീക്ഷത്തിലെ താപനില, വെളിച്ചം, കാറ്റ് എന്നിവയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇത് മൃഗങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കും. അതിനാൽത്തന്നെ, സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നുവെന്ന് മൃഗങ്ങളുടെ പെരുമാറ്റത്തിലൂടെ അറിയാൻ സാധിക്കും.
കാലിഫോർണിയ അക്കാദമി ഒഫ് സയൻസിലെ ഇക്കോളജിസ്റ്റ് റെബേക്ക ജോൺസൺ ഐനാച്വറലിസ്റ്റ് എന്ന ആപ്പിൽ സൂര്യഗ്രഹണം മൃഗങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങൾ അറിയുന്നതിനുവേണ്ടി ഒരു റെസ്‌പോൺസ് പ്രോജക്‌ട് ഉണ്ടാക്കി. നാഷണൽ ജിയോഗ്രാഫിക് അനുസരിച്ച്, 2017ൽ സംഭവിച്ച സമ്പൂർണ ഗ്രഹണത്തിന് സാക്ഷ്യം വഹിച്ച ആയിരക്കണക്കിന് ആളുകളിൽ നിന്നുള്ള വിവരങ്ങൾ ഈ ആപ്പിൽ ശേഖരിച്ചു. ഇതിലൂടെയാണ് സൂര്യഗ്രഹണ സമയത്ത് മൃഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാൻ സാധിച്ചത്.
ഈ വർഷം നാസ ‘എക്ലിപ്സ് സൗണ്ട്‌സ്‌കേപ്‌സ്’ എന്ന പദ്ധതി ആരംഭിച്ചു. ഇതിൽ ഗ്രഹണ സമയത്ത് ആളുകൾക്കുണ്ടായ അനുഭവങ്ങൾ, മൃഗങ്ങൾ പ്രതികരിച്ച രീതി, മനുഷ്യർക്കുണ്ടായ അസ്വസ്ഥതകൾ തുടങ്ങിയ വിവരങ്ങൾ ഇതിൽ ശേഖരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സൂര്യഗ്രഹണം
2019 ഡിസംബർ 26നാണ് അവസാനമായി ഇന്ത്യയിൽ സൂര്യഗ്രഹണം ഉണ്ടായത്. മൂന്ന് മിനിട്ട് 39 സെക്കന്റാണ് ഇത് നീണ്ടുനിന്നത്. ഓസ്‌ട്രേലിയ, സൗദി അറേബ്യ, സുമാത്ര എന്നിവിടങ്ങളിലും ഇത് ദൃശ്യമായിരുന്നു. അടുത്ത സൂര്യഗ്രഹണം 2031 മേയ് 21നാണ് സംഭവിക്കാൻ പോകുന്നത്.
കൊച്ചി, ആലപ്പുഴ, ചാലക്കുടി, കോട്ടയം, തിരുവല്ല, പത്തനംതിട്ട, പൈനാവ്, ഗൂഡല്ലൂർ (തേനി), മധുരൈ, ഇളയങ്കുടി, കാരൈക്കുടി എന്നീ സ്ഥലങ്ങളുൾപ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലും 2031ലെ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്നലത്തെ സൂര്യഗ്രഹണത്തിന് അമേരിക്കയിലേക്ക് നിരവധി സഞ്ചാരികളും വിദേശികളുമാണ് എത്തിയിരുന്നത്. ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് ഇന്ത്യയിൽ ഇനി കാണാൻ പോകുന്നതെങ്കിൽ ധാരാളം വിദേശികൾ നമ്മുടെ നാട്ടിലെത്തും. ഇത് ടൂറിസം മേഖലയെ വലിയ രീതിയിൽ സ്വാധീനിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |