കാസർകോട്: മയക്കുമരുന്ന് സംഘത്തിനെതിരെ നടപടി കടുപ്പിച്ച് മഞ്ചേശ്വരം പൊലീസ്.കർണാടക അതിർത്തി പ്രദേശമായ തലപ്പാടി, ബായാർ, പൈവളിഗെ എന്നിവിടങ്ങളിൽ രാത്രികാല വാഹന പരിശോധന ശക്തമാക്കിയാണ് പൊലീസിന്റെ നടപടി. കർണാടകയിൽ നിന്ന് വ്യാപകമായി മയക്കുമരുന്ന് എത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ഇവിടങ്ങളിൽ പരിശോധന കർശനമാക്കിയത്.
പരിശോധനയിൽ മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഉദ്യാവർ പത്താംമൈലിലെ സലിം(42), ഉദ്യാവർ മാടയിലെ ഹസൻ ഹസീർ (30) എന്നിവരെ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രാത്രി മഞ്ചേശ്വരത്ത് ഒരു കെട്ടിടത്തിന്റെ സമീപംസംശയ സാഹചര്യത്തിൽ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരു മാസത്തിനിടെ പത്തോളം തവണയാണ് എം.ഡി. എം.എ മയക്കുമരുന്ന് പിടിച്ചത്. ഇന്നോവ കാറിൽ കടത്തുകയായിരുന്ന സ്പ്രിരിറ്റും പിടികൂടിയിരുന്നു. വാഹന പരിശോധനയിൽ പത്ത് ദിവസത്തിനിടെ രേഖ ഇല്ലാതെ കടത്തിയ പതിമൂന്നു ലക്ഷം രൂപയും ഒരു വീട്ടിൽ സൂക്ഷിച്ച വടിവാളുമായി ഒരു യുവാവിനെയും അറസ്റ്റ് ചെയ്തു.
ഗുണ്ടാവിളയാട്ടത്തിൽ അയവ്
പൊലീസ് രംഗത്ത് ഇറങ്ങിയതോടെ ഉപ്പളയിലെയും പരിസരത്തെയും ഗുണ്ടാസംഘത്തിന്റെ വിളയാട്ടത്തിന് കുറവ് വന്നിട്ടുണ്ട്. മൂന്നിൽ കൂടുതൽ കേസുകളുള്ളവരെ കാപ്പ ചുത്താനും മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ മാരകായുധങ്ങളും കള്ള തോക്കുകളും സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകൽ, വധശ്രമം തുടങ്ങിയ കേസുകളിൽപ്പെട്ട ചില പ്രതികൾ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നുണ്ട്. ഇവരെ പിടികൂടാനും അന്വേഷണം ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |