കാസർകോട്: സാധാരണക്കാർക്ക് ഓഫീസിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾക്ക് ഇടനിലക്കാരനായി സ്വീപ്പർ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ തെക്കിൽ വില്ലേജ് ഓഫീസിൽ വിജിലൻസ് ഡിവൈ.എസ്.പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ തെക്കിൽ വില്ലേജ് ഓഫിസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. നിരവധി പ്ലാനുകളും മറ്റ് രേഖകളും ഈയാളുടെ കൈവശം കണ്ടെത്തി.
ഇയാൾക്ക് വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഇടനില പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസിന് തൊട്ടടുത്തായി ഈയാളുടെ പങ്കാളിത്തത്തിൽ സ്വകാര്യസ്ഥാപനം പ്രവർത്തിച്ചുവരുന്നതായും വിജിലൻസ് സംഘത്തിന് വിവരം ലഭിച്ചു. സ്വീപ്പറുടെ ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും മുഴുവൻ സമയവും വില്ലേജ് ഓഫീസിലും തൊട്ടടുത്ത സ്ഥാപനത്തിലെ ഓഫീസിലുമായി ഈയാൾ ജോലി ചെയ്യുന്നുവെന്ന് വിജിലൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പതിനാല് വർഷമായി കാഷ്വൽ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന ഇയാൾ സൈറ്റ് പ്ലാൻ തയ്യാറാക്കൽ ഉൾപ്പെടെ വില്ലേജ് ഓഫീസിലെ മിക്ക കാര്യങ്ങളും ചെയ്തുവരികയായിരുന്നു.
ജില്ലയിലെ ഒട്ടുമിക്ക വില്ലേജ് ഓഫിസുകളിലും സ്വീപ്പർമാരും റവന്യൂ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്ദ്യോഗസ്ഥരും ഇടനിലക്കാരായി പ്രവർത്തിക്കുകയും സ്വകാര്യമായി ഭൂമി അളവ് അടക്കം നടത്തുന്നതായും വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കിന്നിംഗാർ നെട്ടണിഗെ വില്ലേജ് ഓഫിസിലെ സ്വീപ്പറും ഇത്തരം പ്രവർത്തികൾ ചെയ്തതിന്റെ ഭാഗമായാണ് വില്ലേജ് ഓഫിസറുടെ കൂടെ കൈക്കൂലി കേസിൽപെട്ടത്. വില്ലേജ് ഓഫീസിന് പുറമേ തെക്കിൽ വില്ലേജ് ഓഫിസിലും ദിശ എന്ന സ്ഥാപനത്തിലും വിജിലൻസ് സംഘം എത്തി. എ.എസ് ഐമാരായ വി.എം മധുസൂദനൻ, വി.ടി സുഭാഷ് ചന്ദ്രൻ, എസ്.സി. പി. ഒ മാരായ പി.കെ. രഞ്ജിത് കുമാർ, കെ. പ്രമോദ് കുമാർ, അസിസ്റ്റന്റ് ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ കെ.വി. രാഘവൻ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |