കണ്ണൂർ: ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ 'എന്റെ ഭൂമി' പദ്ധതിയുടെ ഭാഗമായി അളക്കാനുള്ള ഉപകരണങ്ങൾക്കായി കണ്ണൂരിലും നെട്ടോട്ടം. ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനം പൂർണമായും അളക്കുന്ന പദ്ധതി ആവശ്യത്തിന് സർവേ ഉപകരണങ്ങളില്ലാത്തതിനാൽ ഉദ്യോഗസ്ഥരും വലയുകയാണ്.ജില്ലയിലെ സർവേക്കായി മൂന്ന് ആർ.ടി.കെ (റിയൽ ടൈം കൈൻമാറ്റിക് മെഷീൻ) ഉപകരണങ്ങൾ മാത്രമാണുള്ളത്. വില്ലേജിന് കുറഞ്ഞത് ഒരു ഉപകരണമെങ്കിലും വേണ്ട സ്ഥാനത്താണിത്.
ഭൂമിയുടെ ക്രയവിക്രയങ്ങൾ മൂലമുണ്ടായ മാറ്റങ്ങൾ സർവെ റിക്കാർഡിൽ ഉൾപ്പെടാത്തതിനാൽ റിക്കാർഡുകളും ഇന്നത്തെ ഭൂസ്ഥിതിയും തമ്മിൽ ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. പല റിക്കാർഡുകളും കാലഹരണപ്പെട്ടതിനാൽ നിലവിലെ റവന്യൂ ഭരണത്തിന് പര്യാപ്തമല്ല. ഇതിന് പുറമെ ഭൂവുടമകൾ തമ്മിലുളള അതിർത്തി അവകാശതർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിനുമാണ് റീ സർവെ ചെയ്യുന്നത്.
നാലുവർഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയിൽ ഡിജിറ്റലായി ഭൂമിയളന്ന് കൃത്യമായ ഭൂരേഖകൾ തയ്യാറാക്കുന്നതിന് ആധുനികസാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. കേരളപ്പിറവി ദിനത്തിൽ കണ്ണൂരിൽ തുടക്കം കുറിച്ച സർവേ തലശ്ശേരി വില്ലേജിൽ മാത്രമാണ് തുടങ്ങിയത്. കണ്ണൂർ താലൂക്കിൽ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്ത്, വളപട്ടണം, തലശ്ശേരി താലൂക്കിൽ തലശ്ശേരി, കോട്ടയം, ഇരിട്ടി താലൂക്കിൽ ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം എന്നീ വില്ലേജുകളിലാണ് ആദ്യഘട്ട സർവേ തീരുമാനിച്ചിരുന്നത്.
തലശ്ശേരിയിൽ ക്യാമ്പ് ഓഫീസ് തുറന്നു
തലശ്ശേരിയിൽ സർവേ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഇല്ലിക്കുന്ന് വാർഡിൽ കൊടുവള്ളി റെയിൽവേ ഗേറ്റിന് സമീപം ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ് ക്യാമ്പ് ഓഫിസ് തുറന്നു.
പതിനാല് വില്ലേജുകൾ, ആറുമാസം
ആദ്യഘട്ടത്തിൽ നടക്കുന്ന 14 വില്ലേജുകളിലെ സർവേ ആറ് മാസത്തിനകം പൂർത്തിയാക്കാനാണ് വകുപ്പിന്റെ തീരുമാനം. ഡ്രോൺ, ടോട്ടൽ സ്റ്റേഷൻ, ആർ.ടി.കെ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നീ ഡിജിറ്റൽ ഉപകരണങ്ങൾ റീ സർവേക്കായി ഉപയോഗിക്കേണ്ടതുണ്ട്. മൂന്ന് ആർ.ടി.കെ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് ഹെക്ടർ കണക്കിന് സ്ഥലത്തെ ഭൂമിയളക്കൽ അപ്രായോഗികമാണ്.സർവേ ഉദ്യോഗസ്ഥരെ സഹായിക്കാൻ ജില്ലയിൽ താൽക്കാലികമായി സർവേയർമാരെയും സഹായിമാരെയും നിയമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |