കണ്ണൂർ: ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഇന്നു മുതൽ നടത്താനിരുന്ന പണിമുടക്ക് ജില്ലാ കളക്ടറുടെ അഭ്യർത്ഥന മാനിച്ച് മാറ്റിവെച്ചു. വേതന വർദ്ധനവ് സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായും പെട്രോൾ പമ്പ് ഉടമകളുമായും ഇന്നലെ കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. അടുത്ത ചർച്ച ഫെബ്രുവരി ഏഴിന് ഉച്ചക്ക് 3ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരും.
രാവിലെ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ തൊഴിലാളി സംഘടനകളുടെയും പെട്രോൾ പമ്പ് ഉടമകളുടെയും യോഗം ചേർന്നു. തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം എ.ഡി.എം കെ.കെ ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനമായത്. ചർച്ചയിൽ ജില്ലാ ലേബർ ഓഫീസർ (ജനറൽ) എം. മനോജ്, ട്രേഡ് യൂണിയൻ നേതാക്കളായ കെ.പി സഹദേവൻ, എ. പ്രേമരാജൻ (സി.ഐ.ടി.യു), ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, എ.ടി നിഷാത്ത് (ഐ.എൻ.ടി.യു.സി), എം. വേണുഗോപാലൻ (ബി.എം.എസ്), പെട്രോൾ പമ്പ് ഉടമകളെ പ്രതിനിധീകരിച്ച് കെ.ഡി.പി.ഡി.എ ജില്ലാ പ്രസിഡന്റ് ടി.വി ജയദേവൻ, സെക്രട്ടറി എം. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |