കാസർകോട്: ഭൂമിക്കായുള്ള ആദിവാസി സമരത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് കളക്ടറേറ്റിൽ നിയന്ത്രണം കർശനമാക്കി. കളക്ടറുടെ ഓഫീസ് പ്രവർത്തിക്കുന്ന പ്രധാന കവാടം ഒഴികെ മറ്റ് ആറ് പ്രവേശന കവാടങ്ങളുടെയും ഗ്രിൽസുകൾ അടച്ചുപൂട്ടി.
രണ്ട് ദിവസമായി തുടരുന്ന നിയന്ത്രണം നീക്കി തിങ്കളാഴ്ച കവാടങ്ങൾ തുറക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. കഴിഞ്ഞദിവസം ആദിവാസി വിഭാഗത്തിൽ പെട്ടവർ കളക്ടറേറ്റിന്റെ കാർ പോർച്ചിലും കളക്ടറുടെ ചേംബറിനടുത്തും ഉപരോധം സൃഷ്ടിച്ചതോടെയാണ് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്. കവാടങ്ങൾ അടച്ചതോടെ അംഗപരിമിതരും വൃദ്ധജനങ്ങളും അടക്കമുള്ള പൊതുജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുകയാണ്. അംഗപരിമിതിയുള്ള നിരവധി പേർ കളക്ടറേറ്റിലും അനുബന്ധ ഓഫീസിലും ജോലി ചെയ്യുന്നുണ്ട്. ഇവർക്കും നിയന്ത്രണങ്ങൾ തടസമായിട്ടുണ്ട്. മറ്റ് ജീവനക്കാർക്കും നിയന്ത്രണങ്ങൾ പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ സംഘടനകളാരും തന്നെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ ആവശ്യമായ പൊലീസ് സുരക്ഷാ ഏർപ്പെടുത്തുകയാണ് വേണ്ടതെന്ന് ജീവനക്കാരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെയും പൊതുജനങ്ങളെയും കൂട്ടിലിട്ട് നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാവരുതെന്നും ഇത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും വിവിധ ആവശ്യങ്ങൾക്ക് കളക്ട്രേറ്റിലെത്തിയ ചിലർ പറഞ്ഞു.
അതേസമയം, അംഗപരിമിതർക്കും മറ്റ് അവശത അനുഭവിക്കുന്നവർക്കും താഴത്തെ നിലയിൽ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും നിയന്ത്രണത്തിൽ എന്തെങ്കിലും പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുമാണ് എ.ഡി.എം എ.കെ രമേന്ദ്രൻ പറയുന്നു. അതിനിടെ ആദിവാസി വിഭാഗക്കാരെ ഭൂമി പ്രശ്‌നത്തിന്റെ പേരിൽ ചർചയ്ക്ക് വിളിച്ച് പറ്റിച്ചുവെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കളക്ടർ ഇവരുമായി സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇവർ ഉന്നയിച്ച ആവശ്യത്തിൽ നടപടി സ്വീകരിക്കുമെന്ന് മാത്രമായിരുന്നു എ.ഡി.എം വ്യക്തമാക്കിയത്.
ഓഫീസുകളുടെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്നതിനുള്ള നിയന്ത്രണം മാത്രമാണുള്ളത്. ഉദ്യോഗസ്ഥർക്കോ മറ്റ് ജീവനക്കാർക്കോ സർക്കാരിന്റെ സേവനങ്ങൾ ആവശ്യപ്പെട്ടെത്തുന്ന പൊതുജനങ്ങൾക്കോ നിയന്ത്രണം ഒരുതരത്തിലും ബാധികമാകില്ല. ഓഫീസുകളുടെ സുരക്ഷാ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നിയന്ത്രണം.
എ.ഡി.എം എ.കെ രമേന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |