കാസർകോട്. ജില്ലയിൽ ജലശക്തി അഭിയാൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര സംഘം 26, 27, 28 തീയതികളിൽ സന്ദർശനം നടത്തും. ജലശക്തി അഭിയാന്റെ ഭാഗമായി പൂർത്തികരിച്ചതും നടന്നുവരുന്നതുമായ പദ്ധതികൾ അവലോകനം ചെയ്യുകയാണ് ലക്ഷ്യം. ജലശക്തി അഭിയാൻ നോഡൽ ഓഫീസർ നോയിഡ പ്രത്യേക സാമ്പത്തിക മേഖല ഡവലപ്‌മെന്റ് കമ്മീഷണർ ബിപിൻ മേനോൻ, ടെക്നിക്കൽ നോഡൽ ഓഫീസർ തിരുവനന്തപുരം സി.ജി.ഡബ്ല്യു.ബി ശാസ്ത്രജ്ഞ എ. അനിഷ എന്നിവരാണ് കേന്ദ്ര സംഘത്തിന് നേതൃത്വം നൽകുന്നത്.
ജില്ലയിൽ നടക്കുന്ന ജലശക്തി അഭിയാൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ജലശക്തി അഭിയാൻ പ്രവർത്തനങ്ങളെ കുറിച്ചു ഭൂജല ഓഫീസർ ഒ. രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. തോടുകളുടെ നവീകരണം, വനവത്കരണം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ, തോടുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾ, പുഴകളിലെയും തോടുകളിലെയും ചെളിമണ്ണുകൾ നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം വിലയിരുത്തി.
മഴവെള്ള സംഭരണത്തിനായി ജലശക്തി അഭിയാന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തി. ബംബ്രാണ ഡാം നിർമ്മാണം, ചിത്താരി റഗുലേറ്റർ കംബ്രിഡ്ജ് നിർമ്മാണം, മാനൂരി ചാൽ നവീകരണം, കൽമാടി തോട് നവീകരണം സുറുമച്ചാൽ വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കേന്ദ്രസംഘത്തെ ധരിപ്പിക്കും. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ, ചെറുകിട ജലസേചനം എക്സിക്യുട്ടീവ് എൻജിനീയർ പി.ടി. സഞ്ജീവ്, ജലസേചന വകുപ്പ് അസി. എക്സിക്യുട്ടിവ് എൻജിനീയർ ഇ.കെ. അർജുനൻ, സി.പി.സി.ആർ.ഐ കൃഷിവിജ്ഞാൻ കേന്ദ്ര മേധാവി ടി.കെ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |