കാസർകോട്: ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും ഭൂചലനം. വെള്ളരിക്കുണ്ട് കല്ലേപ്പള്ളിയിലാണ് ഞായറാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായത്. 6.23 ന് ഉണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടില്ല. രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ഭൂചലനമാണിത്. രാവിലെ കർണാടകയിലെ സുള്ള്യ താലൂക്കിലും റിക്ടർ സ്‌കെയിലിൽ 1.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതിന്റെ തുടർച്ചയായിരിക്കാം കാസർകോടുമുണ്ടായതെന്നാണ് അധികൃതരുടെ നിഗമനം. കേരള കർണാടക അതിർത്തിയിൽ തുടർ ഭൂചലനം ഉണ്ടാകുന്നതിൽ ജനങ്ങൾ ഭീതിയിലാണ്.
കർണ്ണാടകയിലെ ബാഗൽകോട്ട്, വിജയപുര, ബെലഗാവി ജില്ലകളിൽ ശനിയാഴ്ച രാവിലെ 6.22ന് റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
ജൂൺ 29ന് രാവിലെയാണ് കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളിൽ നേരിയ ഭൂചലനം ആദ്യം ഉണ്ടായത്. രാവിലെ 7.45 ഓടെയാണ് പെട്ടെന്ന് മഴയും വൻ ശബ്ദവും ഒപ്പം ചെറുചലനവും അനുഭവപ്പെട്ടത്. കർണാടക അതിർത്തി ഗ്രാമങ്ങളിലും മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിലുമാണ് പ്രകമ്പനമുണ്ടായത്. പാണത്തൂർ, കമ്മാടി, കല്ലപ്പള്ളി, പനത്തടി, ബളാംതോട്, അരിപ്രോട്, പട്ടുവം, പരിയാരം, റാണിപുരം, കൊന്നക്കാട്, മട്ടോംകടവ്, മൈക്കയം, വെങ്കല്ല്, വട്ടക്കയം കർണാടകത്തിലെ കരിക്കൈ, എള്ളുകൊച്ചി, കുണ്ടത്തിക്കാനം, ചെത്തുകയം എന്നി പ്രദേശങ്ങളിലാണ് ചലനം ഉണ്ടായത്. ചിലയിടത്ത് ഷോക്കേറ്റ പോലെ ചെറിയ തരിപ്പും കാലിൽ അനുഭവപ്പെട്ടു. മൂന്ന് സെക്കന്റ് നേരം നീണ്ടതായി പറയുന്നു. തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി വില്ലേജിൽ കല്ലപ്പള്ളി മേഖലയിലും ഭൂചലനമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |