ചെറുവത്തൂർ: പ്രായം 65 ഉം 70 ഉം പിന്നിട്ടെങ്കിലും 18 ന്റെ മൊഞ്ചുള്ള ചുവടുവയ്പ്പുമായി ഒപ്പനവേദിയിൽ. മണവാട്ടിയുടെയും കൂട്ടുകാരുടെയും വേഷമണിഞ്ഞു മാപ്പിളപ്പാട്ടിന്റെ ശീലുകൾക്കൊത്തു പ്രായം മറന്നു ചുവടുവെച്ച് കൈകൊട്ടി ആടിയപ്പോൾ നിറഞ്ഞ സദസ്സ് രോമാഞ്ചമണിഞ്ഞു.
ഓണം-ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഉദിനൂരിൽ ഒരുക്കിയ വേദിയിലാണ് വല്യമ്മമാർ ഒപ്പന അവതരിപ്പിച്ചു കൈയടി നേടിയത്. ഉദിനൂരിലെ കെ.വി നളിനിയും കെ.വി പദ്മിനിയും പി. നളിനിയും എം. നാരായണിയും പി. തമ്പായിയും കെ. രാധയും കെ. ശോഭയും സരോജിനിയും തട്ടമിട്ട് ചേലചുറ്റി താളത്തിൽ ഒപ്പന ചുവടുകൾ വെച്ചു. പദ്മിനി ആണ് മണവാട്ടി വേഷമിട്ടത്. ചെറുപ്രായത്തിൽ പോലും ഡാൻസ് കളിച്ചിട്ടില്ല ഇവരാരും. സരോജിനിക്ക് മാത്രമാണ് അല്പം ഡാൻസ് വശമുള്ളത്. 'മുതിർന്ന കലാകാരികളെ' ഒപ്പന വേദിയിൽ എത്തിക്കാൻ ഉദിനൂർ സെൻട്രൽ അങ്കണവാടി വർക്കർ സി. സുജാതയും ഇവർക്കൊപ്പം വേഷമിട്ട് ഒപ്പന ആടിയതോടെ ടീമിന് പ്രൊഫഷണൽ ലുക്ക് ആയി.
നൃത്താധ്യാപകരായ തൃക്കരിപ്പൂരിലെ മണിയും സലാവുദ്ധീനുമാണ് ഏറെ പരിശ്രമിച്ചു വല്യമ്മമാരെ ഒപ്പന പഠിപ്പിച്ചെടുത്തത്. ഉദിനൂർ അങ്കണവാടി മഹിളാ സമാജത്തിലെ അംഗങ്ങളാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |