കൊല്ലം: എ.ഐ ക്യാമറയിൽ നിന്നുൾപ്പെടെ രക്ഷപ്പെടാനായി നമ്പർ പ്ലേറ്റ് മറച്ച് വാഹനം ഓടിക്കുന്ന കാഴ്ച ജില്ലയിൽ പതിവാകുന്നു. മാക്സ് കൊണ്ട് മറച്ചും ചെളി തേച്ചും സ്റ്റിക്കറൊട്ടിച്ചും അക്കങ്ങളും അക്ഷരങ്ങളും മായ്ച്ചുമാണ് ഇരുചക്ര വാഹനങ്ങളുമായി ചെറുപ്പക്കാരിൽ ഒരുകൂട്ടം നിരത്തിലിറങ്ങുന്നത്.
അമിതവേഗത്തിൽ അപകടകരമായ രീതിയിലാണ് 'ഫ്രീക്കന്മാരുടെ' യാത്ര. നമ്പർ പ്ലേറ്റ് മറച്ചിരിക്കുന്നതിനാൽ വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഇത്തരത്തിൽ നമ്പർ പ്ലേറ്റ് മറച്ച വാഹനങ്ങൾ കടന്നുപോകുന്നത്.
കുറ്രകൃത്യങ്ങൾക്കായി വാഹനം ഉപയോഗിക്കുന്നവരാണ് സാധാരണ നമ്പർ പ്ലേറ്റുകൾ മറച്ച് യാത്ര ചെയ്യാറുള്ളതെന്നാണ് അധികൃതർ പറയുന്നത്. മയക്കുമരുന്ന്, കള്ളക്കടത്ത്, മോഷണം ഉൾപ്പെടെയുള്ളവയ്ക്കാണ് ഇങ്ങനെ വാഹനങ്ങൾ ഉപയോഗിക്കുന്നതെന്ന പരാതിയും വ്യാപകമാണ്.
പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും മറികടന്നാണ് വാഹനങ്ങൾ ഓടുന്നത്. ഇതിനോടകം നിരവധി ഇരുചക്ര വാഹനങ്ങൾ കൊല്ലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടി കേസെടുത്തിട്ടുണ്ട്.
പരിശോധന കടുപ്പിക്കാൻ എം.വി.ഡി
വാഹനങ്ങളുടെ ഇരുവശവും ഒരു പോലെ മറച്ചാണ് ഓടിക്കുന്നത്
ഇത്തരക്കാർ ഹെൽമെറ്റും ഉപയോഗിക്കുന്നില്ല
മുഖം തിരിച്ചറിയാതിരിക്കാൻ മാസ്ക് കവചമാക്കും
നിരീക്ഷണ ക്യാമറകളുടെ സ്ഥാനം തിരിച്ചറിയാൻ ആപ്ലിക്കേഷനുകൾ
പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
നമ്പർ പ്ലേറ്റ് മറച്ചുള്ള യാത്രകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരിശോധന കർശനമാക്കാൻ ജില്ലയിലെ ജോയിന്റ് ആർ.ടി.ഒമാർക്ക് നിർദ്ദേശം നൽകി. രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും
ആർ.ടി.ഒ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |