പരവൂർ: വ്യാജ ബില്ല് നൽകി മുനിസിപ്പാലിറ്റിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയെന്ന പരാതിയിൽ പരവൂർ നഗരസഭ കൃഷിഭവൻ വാർഡിലെ സി.പി.ഐ കൗൺസിലറെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി.
കൗൺസിലറായ കൂനയിൽ മുണ്ടക്കാറുവിളയിൽ പി.നിഷാകുമാരിയെയാണ് (46) അയോഗ്യയാക്കിയത്. പരവൂർ കൂനയിൽ പ്രവർത്തിക്കുന്ന അമ്പാടി പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിൽ വ്യാജ ബില്ലുകൾ സമർപ്പിച്ചായിരുന്നു പണം കൈപ്പറ്റിത്.
പരവൂർ നഗരസഭ കൗൺസിലർമാർക്കുള്ള ലെറ്റർപാഡ്, ബഡ്ജറ്റ് ബുക്ക് എന്നിവയുടെ ടെണ്ടർ വിവരങ്ങൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മനസിലാക്കിയ ശേഷം കുറഞ്ഞതുകയ്ക്ക് കരാർ സ്വന്തമാക്കിയെന്നാണ് നിഷാകുമാരിക്കെതിരെ പരവൂർ നഗരസഭ മുൻ ചെയർമാൻ സുധീർ ചെല്ലപ്പൻ നൽകിയ പരാതി.
അമ്പാടി പ്രിന്റേഴ്‌സ് എന്നൊരു സ്ഥാപനമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നഗരസഭ കൗൺസിലർമാർ സിറ്റിംഗ് ഫീസും ഓണറേറിയവും മാത്രമേ കൈപ്പറ്റാവുവെന്ന എന്ന ചട്ടം മറികടന്നാണ് വ്യാജ പ്രിന്റിംഗ് ബില്ലുകൾ ഉപയോഗിച്ച് ഒന്നിലേറെ തവണ പണം കൈപ്പറ്റിയത്.
തെളിവായി സമർപ്പിച്ച ബില്ലിൽ സ്ഥാപനത്തിന്റെ നമ്പരായി നൽകിയിരുന്നത് നിഷാകുമാരിയുടെ ഫോൺ നമ്പറായിരുന്നു. ഇത് തെളിവായി മാറിയതോടെ വ്യാജ ബില്ലാണ് ഉപയോഗിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ബോദ്ധ്യമാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐയുടെ ഏക കൗൺസിലറായ നിഷാകുമാരിയെ അയോഗ്യയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |