എഴുകോൺ: സ്വർണ വ്യാപാരിയുടെ വീടിന്റെ പൂട്ട് തകർത്ത് മോഷണം. ഉറങ്ങിക്കിടന്ന ഗൃഹനാഥയുടെ വളകൾ നഷ്ടപ്പെട്ടു. ലോക്കർ തുറക്കാൻ കഴിയാഞ്ഞതിനാൽ വൻ കവർച്ച ഒഴിവായി.
എഴുകോൺ ലക്ഷ്മി പാലസിൽ കമലാസനന്റെ വീട്ടിലാണ് ശനിയാഴ്ച പുലർച്ചെ 2.30 ഓടെ മോഷണം നടന്നത്. ഭാര്യ ബിന്ദുവിന്റെ രണ്ടര പവന്റെ വളകളാണ് നഷ്ടപ്പെട്ടത്.
മൂന്നര പവന്റെ മാല മുറിച്ചെങ്കിലും അപഹരിക്കാനായില്ല. മേശയിൽ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ കൈക്കലാക്കി തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന് പിന്നിലെ കതക് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ബെഡ് റൂമിലേക്ക് പ്രവേശിക്കുന്നതിന് തടസമായിരുന്ന മറ്റൊരു കതകിന്റെ പൂട്ട് അഴിച്ചുമാറ്റിയ നിലയിലായിരുന്നു.
പുലർച്ചെ എഴുന്നേറ്റ ബിന്ദു ലോക്കറിൽ താക്കോൽ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. എഴുകോൺ പൊലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
ശാസ്ത്രീയ അന്വേഷണ വിഭാഗവും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ പോച്ചംകോണം വഴി കനാൽ റോഡിലെത്തി വാളായിക്കോട് ക്ഷേത്ര പരിസരത്തെത്തി നിന്നു. എഴുകോൺ എസ്.എച്ച്.ഒ വിജയകുമാർ, എസ്.ഐ ഇൻസമാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
എഴുകോൺ മാർക്കറ്റ് കോംപ്ലക്സിൽ ജൂവലറിയും ധനകാര്യ സ്ഥാപനവും നടത്തുകയാണ് കമലാസനൻ. വർഷങ്ങൾക്ക് മുമ്പ് ജൂവലറി അടച്ച് സ്വർണാഭരണങ്ങളുമായി വീട്ടിലേക്ക് പോകുന്നതിനിടെ ഒരുസംഘം മുളകുപൊടിയെറിഞ്ഞ് ആഭരണങ്ങൾ കവർന്നിരുന്നു. ഈ കേസിലെ പ്രതികളെ സാഹസികമായി പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |