ചാത്തന്നൂർ: താഴം ആനന്ദഗിരി ക്ഷേത്രത്തിന് സമീപമുള്ള കല്യാണ ചടങ്ങിന് പോകാനായി റോഡരികിൽ കാത്തുനിന്നവരെ ബൈക്കിലും കാറിലുമെത്തിയ എട്ടംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. ദിനേശ് (48), വിഷ്‌ണുരാജ് (34), സുരൻ സന്യാൽ (42), സോണി ദാസ്, മുരുകൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. ആദ്യം ബൈക്കിൽ 3 പേർ എത്തി ഒരു പ്രകോപനവും ഇല്ലാതെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. വിവരം അറിഞ്ഞെത്തിയ ദിനേശ് പരിക്കേറ്റവരെ ഒരു കാറിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ച ശേഷം ബൈക്കിൽ കയറിയപ്പോൾ ഒളിച്ചിരുന്ന 3 പേർ ദിനേശിനെ ആക്രമിച്ചു. ഈ സമയം കാറിൽ എത്തിയ മറ്റൊരു സംഘം ദിനേശിനെ കാറിടിച്ചു നിലത്തിട്ട ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ആൾക്കാർ ഓടിയെത്തിയപ്പോഴേക്കും ആക്രമി സംഘം രക്ഷപെട്ടു. തലയ്ക്കു ഗുരുതര പരിക്കേറ്റ ദിനേശിനെ തിരുവനന്തപുറം മെഡി. ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. പ്രതികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ടന്നും ഉടൻ അറസ്റ്റു ചെയ്യുമെന്നും ചാത്തന്നൂർ പൊലീസ് അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മീനാട് ക്ഷേത്ര ഭാരവാഹിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഘങ്ങൾ തന്നെയാണ് ആക്രമണത്തിനു പിന്നിൽ. മയക്കുമരുന്നിന് അടിമകളായ ഇവരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ബി.ജെ.പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |