കൊല്ലം: ആലപ്പുഴ ജില്ലയിൽ കാക്കയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാ ആർ.ആർ.ടി യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കോഴി, താറാവ് എന്നിവയിൽ പക്ഷിപ്പനി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കാക്കകൾ പത്ത് കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിക്കുന്നതിനാൽ രോഗം പകരുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. വളർത്ത് മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ദുരന്തനിവാരണ അതോറിട്ടി, ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർമാർ, പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തൽ പങ്കെടുത്തു.
? പക്ഷിപ്പനി
പക്ഷികളിൽ കാണുന്ന സാംക്രമിക രോഗമായ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്‌ളുവൻസ പക്ഷികളിൽ നിന്ന് പക്ഷികളിലേയ്ക്കാണ് പകരാറുള്ളത്. അപൂർവമായി മനുഷ്യരിലേക്ക് പകരാം.
പ്രതിരോധ നിർദ്ദേശങ്ങൾ
മൃഗങ്ങളോ പക്ഷികളോ അസ്വാഭാവികമായി ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രിയിലും ആരോഗ്യകേന്ദ്രത്തിലും അറിയിക്കണം
ഇൻഫ്ളുവൻസ പോലെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ അരുത്
രോഗബാധയേറ്റ പക്ഷികളുമായി സമ്പർക്കം പുലർത്തുന്നവർ പ്രതിരോധ നടപടികൾ സ്വീകരിക്കണം
പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കാൽ - കൈ ഉറ, മുഖാവരണം എന്നിവ ധരിക്കണം
കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
നന്നായി പാചകം ചെയ്ത ഇറച്ചി, മുട്ട, പാൽ എന്നിവ കഴിക്കണം
രോഗലക്ഷണം
ശക്തമായ ശരീരവേദന പനി ചുമ ശ്വാസംമുട്ട് ജലദോഷം കഫത്തിൽ രക്തം കണ്ണിൽ ചുവപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |