കൊല്ലം: കൊവിഡ് നിയന്ത്രണമെല്ലാം നീങ്ങി ലോകം സാധാരണ നിലയിലായിട്ടും യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണന ഇനിയും അവസാനിച്ചിട്ടില്ല. കൊവിഡിന്റെ പേരിൽ നിർത്തലാക്കിയ തിരുനൽവേലി- പാലക്കാട് പാലരുവി എക്‌സ്‌പ്രസിന്റെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.
പുനലൂരിനും കൊല്ലത്തിനുമിടയിൽ കൊട്ടാരക്കര ഒഴികെ ഈ ട്രെയിൻ നിർത്താതെ ഓടാൻ തുടങ്ങിയിട്ട് ഒരു വർഷവും രണ്ടു മാസവുമാകുന്നു.
കൊവിഡിന് മുമ്പ് എഴുകോൺ, കുണ്ടറ, തെന്മല, ആവണീശ്വരം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടായിരുന്നതാണ്. കൊവിഡിന് ശേഷം ട്രെയിൻ സർവീസ് പുനസ്ഥാപിച്ചപ്പോൾ എടുത്തുകളഞ്ഞത് ഈ നാല് സ്റ്റോപ്പുകളാണ്.
രാത്രി 11.15നാണ് കൊല്ലത്തു നിന്ന് പുനലൂർക്കുള്ള സർവീസ്. രാത്രി വൈകി കൊല്ലത്തെത്തി കിഴക്കൻ മേഖലയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇത് വലിയൊരുആശ്രയമാണ്. എന്നാൽ, ഇതിൽ യാത്ര ചെയ്യുന്നവർ കൊട്ടാരക്കരയിലോ, പുനലൂരിലോ ഇറങ്ങി സ്വന്തം വാഹനത്തിലോ ടാക്‌സി പിടിച്ചോ പോകേണ്ട സ്ഥതിയാണുള്ളത്.
പുലർച്ചെ 3.15നാണ് പുനലൂരിൽ നിന്ന് കൊല്ലത്തേക്കുളള യാത്ര. അതിരാവിലെ കോട്ടയം, എറണാകുളം, എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്തേക്കും പോകേണ്ട യാത്രക്കാർക്ക് കൊല്ലത്തു നിന്ന് കണക്ഷൻ ട്രെയിൻ കിട്ടുന്നതിന് സർവീസ് പ്രയോജനം ചെയ്യും.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ
പല സർവീസുകളും സ്റ്റോപ്പുകളും കൊവിഡനന്തരം പുനഃസ്ഥാപിച്ചപ്പോൾ മധുര ഡിവിഷൻ മാത്രമാണ് യാത്രക്കാരുടെ ഇത്തരം ആവശ്യങ്ങളോട് മുഖംതിരിച്ചുനിൽക്കുന്നത്.
......................................
കിളികൊല്ലൂർ, മൺറോത്തുരുത്, പെരിനാട്, ചെറിയനാട്, ഓച്ചിറ, എന്നിവിടങ്ങളിൽ നിർത്തുന്ന പാലരുവി എക്സ്പ്രസ്സ് എന്തുകൊണ്ട് എഴുകോണിലും കുണ്ടറയിലും ആവണീശ്വരത്തും നിർത്തുന്നില്ല. നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാനാവശ്യമായ നടപടികൾ എം.പി മാർ സ്വീകരിക്കണം
യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |