കോട്ടയം: അപ്രത്യക്ഷമായ കൊഞ്ച്, ലഭ്യത കുറഞ്ഞ കരിമീൻ, ഇങ്ങനെ നിരവധി മത്സ്യങ്ങൾ വേമ്പനാട് കായലിൽ അന്യമായതോടെ ദുരിത ജീവിതം പേറുകയാണ് മത്സ്യത്തൊഴിലാളികൾ. ഇതോടെ, തൊഴിലാളികൾ ഉപജീവനത്തിനായി മറ്റ് ജോലികൾ തേടേണ്ട സ്ഥിതിയായി. കുറച്ചുപേർ ഹൗസ് ബോട്ടുകളിലെ ജോലിയിലേക്കും മാറി.
കായലിലെ മത്സ്യബന്ധനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നൂറ് കണക്കിന് ആളുകളാണ് പടിഞ്ഞാറൻ മേഖലയിലുള്ളത്. പ്രധാനമായും കുട്ടനാട്, മുഹമ്മ, കൈനകരി, ആര്യാട്, കുമരകം, കുപ്പപ്പുറം, ആറ് പങ്ക്, രംഗനാഥ്, സിബ്ലോക്ക് തുടങ്ങിയ മേഖലകളിലുള്ളവരാണ് വറുതിയിലാണ്ടത്.
2018ലെ പ്രളയത്തിന് ശേഷമാണ് കായലിൽ കൊഞ്ചടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതെന്നാണ് തൊഴിലാളികൾ പറയുന്നത്. കൊഞ്ച് കിട്ടാക്കനിയായതോടെ തൊഴിലാളികളുടെ ഏക വരുമാന ആശ്രയം കരിമീൻ മാത്രമായി. എന്നാൽ ഇവയും കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്. കായലിൽ നീർക്കാക്കയുടെ ശല്യം വർദ്ധിച്ചതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. നീർക്കാക്ക കൊഞ്ചിനെ ഭക്ഷിക്കുന്നതും ലഭ്യത കുറയാൻ കാരണമായി.
ഇരുട്ടടിയായി ആന്ധ്രാ മീൻ
ആന്ധ്രാപ്രദേശിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് കരിമീൻ, കൊഞ്ച് തുടങ്ങിയവ വിപണിയിലെത്തുന്നതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. നാടന് പകരം ആന്ധ്രാകരിമീനാണ് വിപണിയിൽ കൂടുതൽ ലഭിക്കുന്നത്. കൊഞ്ചിന് 400 രൂപ മുതൽ 600 രൂപ വരെയും കരിമീൻ 450 രൂപയുമാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്.
കൈവിട്ട് ഫിഷറീസ് വകുപ്പ്
മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമായി വേമ്പനാട്ട് കായലിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മുമ്പ് കൊഞ്ചിൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള കരുതലുകളും നിലച്ചു. ഇതും മത്സ്യ ലഭ്യത കുറച്ചു. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ സർക്കാർ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. പ്രതികൂല കാലാവസ്ഥ മറികടന്ന് ദിവസവും കായലിലെത്തിയാലും പ്രയോജനമൊന്നുമില്ലെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു.
'2018ലെ വെള്ളപ്പൊക്കം കഴിഞ്ഞതോടെ കായലിൽ കൊഞ്ചിന്റെ ലഭ്യത ഇല്ലാതായി. രാത്രിയിലാണ് മത്സ്യബന്ധനത്തിനായി പോകുന്നത്. വള്ളം, പെട്രോൾ, മണ്ണെണ്ണ, പെട്രോമാക്‌സ് തുടങ്ങിയവയും വാടകക്കെടുക്കണം. തീറ്റയായ കപ്പ, തേങ്ങ എന്നിവയും കരുതണം. എന്നിട്ടും മീൻ ലഭ്യത കുറവാണ്".
- സിജി കുപ്പപ്പുറം, മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |