പാലാ . 'ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾത്തന്നെ ഞാൻ തീർച്ചപ്പെടുത്തി, അവളുടെ നിറമുള്ള കുർത്ത തന്നെ അണിയണം, കറുപ്പും വെളുപ്പും കലർന്ന ആ കുർത്താ. എന്റെ പ്രിയപ്പെട്ട 'ടോട്ടോച്ചാന്റെ ' നിറമുള്ള ഉടുപ്പ്. എന്നിട്ടവളെ കെട്ടിപ്പിടിച്ചൊരു ഫോട്ടോയെടുക്കണം. ആ നനുത്ത കവിളിൽ ചുടുചുംബനം കൊടുക്കണം. സന്തോഷം കൊണ്ട് എന്റെ കണ്ണു നിറയുകയാണ്. കിണറ്റിൽ വീണ പശുവിനെയും കുരുന്ന് പശുക്കിടാവിനെയും ശുശ്രൂഷിച്ച കവയത്രി കൂടിയായ ഡോ.സുസ്മിത ശശിധരന്റെ വൈകാരികമായ കുറിപ്പ് ഇതിനോടകം വൈറലായി. ഏഴാച്ചേരി പുലിതൂക്കിൽ കുടുംബാംഗമായ ഡോ. സുസ്മിത ശശിധരൻ നായർ സ്‌കൂൾ പഠനകാലം മുതൽ കവിതകളെഴുതാറുണ്ട്.
ആർമിയിൽ മേജറായ ഡോ. സോനു മഹേഷാണ് ഭർത്താവ്. അഞ്ചു വയസ്സുകാരൻ ശരൺ മഹേശ്വർ ഏക മകനും.
ഡോ. സുസ്മിതയുടെ കുറിപ്പലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ.
'അപ്പോകാലിപ്റ്റോ' എന്ന ചിത്രത്തിൽ ഒരു രംഗമുണ്ട്. ആ ചലച്ചിത്രം കണ്ട ഏതൊരു ആളുടെയും ഹൃദയം തൊടുന്ന ഒരു രംഗം. ഉയർന്നു വരുന്ന ജലനിരപ്പിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്ന ഒരു അമ്മയുടെ മുഖം. ഇത് വായിക്കുമ്പോൾ തന്നെ ഒരു പക്ഷെ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വന്നിട്ടുണ്ടാകാം. അത് പോലൊരു ദൃശ്യം നേരിൽ കാണുക എന്ന അനുഭവമാണ് ഞാൻ പങ്കുവയ്ക്കുന്നത്. 2023 മാർച്ച് 17 ഞാൻ രാവിലെ ജോലിക്കു പോകുമ്പോൾ ഇതെനിക്ക് ഒരു സാധാരണ പ്രവൃത്തിദിവസം ആയിരുന്നില്ല . കാരണം എന്റെ വീക്കിലി ഓഫ് ദിവസം ആയിരുന്നിട്ടും ജോലിക്ക് പോകാൻ തീരുമാനിക്കുക ആയിരുന്നു. ഉള്ളനാട്ടിലെ ഡിസ്‌പെൻസറിയിൽ എത്തി 15 മിനുട്ടായി കാണും, ഫോൺ സന്ദേശം ലഭിച്ചു, പ്രവിത്താനത്തു ഒരു പശു കിണറ്റിൽ വീണു. ഡോക്ടർ വരണം. മിണ്ടാപ്രാണികൾ കിണറ്റിൽ വീഴുന്നതും അവരെ രക്ഷപ്പെടുത്തുന്നതും അപൂർവ സംഭവമല്ല. അങ്ങനെ കരുതിയാണ് ഞാനും അങ്ങോട്ട് യാത്ര തുടങ്ങിയത്. പശുവിന്റെ ഉടമസ്ഥൻ ജോസ് അച്ചാച്ചന്റെ കൊച്ചു മകൻ ജിയോയോട് പോകുന്ന വഴി ഞാൻ ചോദിച്ചു. പശു എപ്പോഴാണ് വീണത്. ഫയർഫോഴ്‌സ് എത്തിയോ. ആ കുട്ടിയുടെ ഉത്തരങ്ങൾ എന്റെ മനസിനെ ഉലയ്ക്കുന്നതായിരുന്നു. ചാച്ചൻ രാവിലെ പശുവിനെ അഴിച്ചു കെട്ടാൻ ശ്രമിക്കുമ്പോൾ പാഞ്ഞു ഓടിയ പശു ഉയരം കുറഞ്ഞ മറ മാത്രം ഉള്ള കിണറിൽ അബദ്ധത്തിൽ വീഴുക ആയിരുന്നു. ഫയർഫോഴ്‌സ് എത്തി എന്നാൽ പശു പൂർണ്ണ ഗർഭിണി ആയതിനാൽ രക്ഷാപ്രവർത്തനം ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ വേണമെന്നാണാവശ്യം. എന്റെ കൈയിൽ വന്നു ചേർന്നിരിക്കുന്ന ഉത്തരവാദിത്വം രണ്ടു വിലപ്പെട്ട ജീവനുകളുടേതാണെന്ന ബോദ്ധ്യമുണ്ടായിരുന്നു. എന്തായാലും എല്ലാം മംഗളമായി നടന്നു.
ഇന്നലെ രാവിലെ വീണ്ടും അമ്മയെയും കുഞ്ഞിനേയും പരിശോധിക്കാൻ പോയ എന്നോട് അറ്റൻഡർ ജാൻസി ചോദിച്ചു 'നമുക്ക് ഇ കുഞ്ഞിന് ഒരു പേരിടണ്ടേ. എനിക്ക് ആദ്യം മനസ്സിൽ വന്ന പേര് എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട പുസ്തകത്തിലെ ആ കഥാപാത്രത്തിന്റെ പേരാണ്. ' ടോട്ടോച്ചാൻ ' ആർക്കും തോൽപ്പിക്കാൻ കഴിയാത്തവൾ ' എന്ന അർത്ഥം. അതേ അവൾ തുള്ളിച്ചാടി കളിക്കട്ടെ ഒന്നിനെയും കൂസാതെ. പോകാൻ നേരം കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിൽ ഞാനൊരു മുത്തം കൊടുത്തു. തലയൊന്നു വെട്ടിച്ച് അവൾ എന്റെ കൈത്തണ്ടയിലേക്ക് നാവ് നീട്ടി, അവൾക്ക് അങ്ങനെയല്ലേ നന്ദി പറയാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |