കോട്ടയം: ആറരപ്പതിറ്റാണ്ടായി കുടകൾക്കൊപ്പമാണ് കൊച്ചുമോൻ. ഒടിഞ്ഞകാൽ പുതുക്കിയും നൂൽപൊട്ടിയ ശീല തുന്നിയുമാണ് കോട്ടയം വാരിശേരി സ്വദേശി കൊച്ചുമോൻ ജീവിതത്തിന്റെ രണ്ടറ്റത്തെയും ചേർത്തുനിർത്തിയത്. ദിവസവും ആയിരം രൂപയ്ക്ക് മേൽ വരുമാനം. കുട നന്നാക്കി 78ാം വയസിലും സജീവം. ഭാര്യയ്ക്കും ഒൻപത് മക്കൾക്കും കൊച്ചുമോന്റെ തൊഴിയിൽ ജീവിതക്കുടയായി മാറി. 12ാം വയസിൽ ബന്ധുവിന്റെ കടയിൽ സഹായിയായി തുടക്കം. പിന്നീട് നഗരത്തിൽ കെ.കെ റോഡിലെ കുടക്കടയുടെ അടുത്തേയ്ക്ക് മാറി. ഇപ്പോൾ തിരുനക്കര കളരിക്കൽ ബസാറിന് സമീപമുള്ള കുര്യൻ കുടക്കടയിലാണ് ജോലി. '' ആദ്യകാലങ്ങളിൽ കാൽക്കുട അരക്കുട, മുക്കാൽകുട, മുഴുക്കുട മോഡലുകളാണ് ഉണ്ടായിരുന്നത്. ഇന്നത് നാനോ,ആറ്റം തുടങ്ങിയ പേരുകളിലേയ്ക്ക് മാറി '' കൊച്ചുമോന്റെ മനസിൽ ഓർമ്മകൾ കുട നിവർത്തി.
ആദ്യം മഴക്കാലത്ത് മാത്രമായിരുന്നു പണി. ബാക്കിക്കാലം ചിന്തിക്കട നടത്തും. ചൂട് കലശലായതോടെ ഇപ്പോൾ വർഷം മുഴുവൻ പണിയുണ്ട്. പ്രായത്തിന്റെ അവശതയിൽ ദീർഘനേരം ഇരുന്നാൽ തുരുമ്പു പിടിച്ച കുടക്കാലുപോലെയാകും. നിവരാൻ അൽപ്പം പ്രയാസം. എല്ലും മസിലും ചെറുതായി പിണങ്ങും. പിന്നെ അൽപ്പനേരം എഴുന്നേറ്റ് നിൽക്കും. എന്നാൽ കണ്ണിന് നല്ല തെളിച്ചം. കണ്ണട വേണ്ട. സൂചിയിൽ നൂലുകോർക്കാൻ സെക്കൻഡുകൾ മതി. തയ്ച്ച് തീരാനും അധികം സമയമെടുക്കില്ല. ഞായാറാഴ്ചകളിൽ സമീപത്തെ വീടുകളിൽ പോയി കുടകൾ നന്നാക്കാനും സമയം കണ്ടെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |