കോട്ടയം: സഞ്ജന ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസമാണ് ഇന്നലെ. പ്രിയ താരവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കായി ഒരുക്കിയ സ്നേഹസമ്മാനം അദ്ദേഹം ഹൃദയത്തോട് ചേർത്തുവച്ചപ്പോൾ സഞ്ജനയുടെ മനസ് നിറഞ്ഞു.
താഴത്തങ്ങാടി തിരുമലക്ഷേത്രത്തിലെ രഥത്തിൽ സ്ഥാപിക്കാനുള്ള ഹനുമാൻ ശിൽപ്പ സമർപ്പണച്ചടങ്ങ് നിർവഹിച്ച ശേഷം തൊഴുത് ഇറങ്ങുമ്പോഴാണ് മ്യൂറൽ പെയിന്റ് ചെയ്ത പച്ച ഷർട്ട് സുരേഷ് ഗോപിക്ക് സമ്മാനിച്ചത്. തൊഴുത ശേഷം നേര്യത് മാറ്റി ഷർട്ട് ധരിക്കാനൊരുങ്ങുമ്പോഴാണ് സഞ്ജനയുടെ സമ്മാനം. സന്തോഷം കൊണ്ട് കണ്ണുകൾ വിടർന്ന സുരേഷ് ഗോപി സഞ്ജനയെ ചേർത്തണച്ച് അപ്പോൾതന്നെ ഷർട്ട് ധരിച്ചു. '' ഷർട്ടിന്റെ നിറവും വരച്ച തീമും ഒരുപാട് ഇഷ്ടപ്പെട്ടു '' പ്രിയതാരത്തിന്റെ വാക്കുകൾ ഇപ്പോഴും മുഴങ്ങുന്നുണ്ട് സഞ്ജനയുടെ കാതുകളിൽ. സുരേഷ് ഗോപി വരുമെന്നറിഞ്ഞ് ഒരു മാസംമുന്നേ ഷർട്ട് വാങ്ങി ശംഖ്, ചക്രം എന്നിവ ചേർന്ന ശ്രീവെങ്കിടേശ്വര മുദ്ര വരച്ചു ചേർത്ത ശേഷം അപൂർവ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു.
താഴത്തങ്ങാടി ഗോകുലത്തിൽ മനോജ് -സിന്ധു പൈ ദമ്പതികളുടെ മകളായ സഞ്ജന ബസേലിയസ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ്. കേരളത്തിലെ ആദ്യത്തെ ബി.ജെ.പി കൗൺസിലറായിരുന്ന ശ്യാമള എസ്. പ്രഭുവിന്റെ മകളാണ് സിന്ധു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലേക്ക് മത്സരിച്ച സിന്ധുവിന് ആശംസ നേർന്ന് സുരേഷ് ഗോപി സന്ദേശമയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |