കോട്ടയം : മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥയായതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു. ദിവസവും ശരാശരി 300 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടിയെടുക്കുമ്പോൾ ഇരട്ടിയാവും. കുട്ടികളും മുതിർന്നവരും ഒരുപോലെ പനിക്കിടക്കിയിലാണ്. ജലദോഷത്തിൽ തുടങ്ങി വയറുവേദനയും ശരീരവേദനയും ഉൾപ്പെടെ വന്ന് ഊഷ്മാവ് ഉയരും. കഴിഞ്ഞ മാസം 6800 പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. വൈറൽപ്പനി, ശ്വാസകോശ അണുബാധ എന്നിവയ്‌ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായി മുൻകരുതൽ എടുക്കാത്തതും രോഗപ്പകർച്ച കൂടാൻ ഇടയാക്കും. സ്വയം ചികിത്സ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
പടരുന്നു മഞ്ഞപ്പിത്തവും
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുകയാണ്. ഇതിന് പുറമേ ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ളുവൻസ, വയറിളക്ക രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്ത പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി മുന്നോട്ടു വരുമ്പോഴാണ് മറ്റ് പകർച്ച വ്യാധികളും പിടിമുറുക്കുന്നത്. പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ഏറെനേരം കാത്തിരിക്കേണ്ട ദുരവസ്ഥയിലാണ് രോഗികൾ. ഇതോടെ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് പലരും.
രണ്ടാഴ്ചയ്ക്കിടെ മരണം : 2
വില്ലൻ കാലാവസ്ഥാ മാറ്റം
പനി ബാധയ്ക്ക് പിന്നിൽ കാലാവസ്ഥാ മാറ്റം
ചികിത്സ തേടുന്നുണ്ടെങ്കിലും രോഗമുക്തി കുറവ്
ചുമ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ തുടരുന്നു
''പനിയെ നിസ്സാരമായി കാണാതെ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. മഞ്ഞപ്പിത്തം ഒഴിവാക്കാൻ തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കണം. കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യണം.
-ആരോഗ്യ വിദഗ്ദ്ധർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |