ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പേരിൽ മാവേലിക്കര സ്വദേശിനിയിൽ നിന്ന് പണം തട്ടിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. ബംഗളൂരു മുനിയപ്പ കോമ്പൗണ്ട് ജെ.പി നഗർ സ്വദേശിനി വർഷിനിയെയാണ് (23) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയിൽ നിന്ന് 9.41 ലക്ഷം രൂപ അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് വർഷിനി.
സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി വാട്‌സാപ്പ്, ടെലിഗ്രാം എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2025 ഏപ്രിൽ മാസം മുതൽ റെന്റ് ഹൗസ് എന്ന യു.എസ് കമ്പനിയുടെ പ്രതിനിധിയാണെന്ന പേരിൽ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ശേഷം ട്രേഡിംഗ് നിക്ഷേപം എന്ന പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 13.60 ലക്ഷം രൂപയാണ് പ്രതികൾ വാങ്ങിയത്.
ആലപ്പുഴ ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി എം.എസ് സന്തോഷിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സി.ഐ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐ വി.എസ്. ശരത്ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എം. മഹേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജേക്കബ് സേവ്യർ, പി.ജെ. റോബിൻ, കെ.യു. ആരതി, ഒ.കെ. വിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |