കോട്ടയം : വാഹനവ്യൂഹത്തിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം. അപ്രതീക്ഷിതമായാണ് വെള്ളപ്പേപ്പർ ഉയർത്തി വഴിയരികിൽ നിന്നിരുന്ന മദ്ധ്യവയസ്കൻ വാഹനത്തിന് മുന്നോട്ടു ചാടിയത്. 'സർ ഒരുപരാതിയുണ്ട് '. ചുറ്റും നടന്ന് കാര്യം പറഞ്ഞുകൊണ്ടേയിരുന്നു. അപ്രതീക്ഷിത സംഭവത്തിനിടെ പ്രവർത്തകർ പാഞ്ഞെത്തി മദ്ധ്യവയസ്കനെ തടഞ്ഞു. പൊലീസെത്തിയപ്പോഴേയ്ക്കും കൂട്ടിക്കൊണ്ടുപോയി. പൊലീസിന്റെ സുരക്ഷാ വീഴ്ചയാണെന്നാരോപിച്ച് പരാതിയുമായി ബി.ജെ.പിയും രംഗത്തെത്തി. ഇന്നലെ രാവിലെ പള്ളിക്കത്തോട്ടിലെ കലുങ്കുസഭ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി മന്ത്രിവാഹനത്തിന് മുന്നിലെത്തിയത്. സാമ്പത്തിക സഹായമായിരുന്നു ആവശ്യമെങ്കിലും കടലാസിൽ ഒന്നും എഴുതിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. പ്രവർത്തകരിൽ ഒരാൾ ഷാജിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റു നേതാക്കൾ ഇടപെട്ട് തടഞ്ഞു. തുടർന്ന് ഷാജിയെ കൂട്ടിക്കൊണ്ടുപോയി സമാധിനിപ്പിച്ച് കാര്യങ്ങൾ മനസിലാക്കി. സഹായം നൽകി മടക്കുകയും ചെയ്തു.
സുരക്ഷാ വീഴ്ച, പരാതി
സുരക്ഷാ വീഴ്ചയുണ്ടായെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിപിൻ സുകുമാർ പരാതി നൽകി.
'' സുരക്ഷ ഒരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഒന്നരമണിക്കൂർ നീണ്ട സഭയിലോ ഹെൽപ്പ് ഡെസ്കിലോ പരാതി നൽകാതെയാണ് വാഹനം തടഞ്ഞു നിറുത്തിയത്. സമഗ്ര അന്വേഷണം വേണം.
എൻ.ഹരി, ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |