
കോട്ടയം: റബർ വില ഇടിവു മൂലം പ്രതിസന്ധിയിലായ കർഷകർക്ക് ഇരുട്ടടിയായി തുരിശ് വിലയിൽ വൻ വർദ്ധനവ്.
കഴിഞ്ഞ വർഷമാദ്യം കിലോയ്ക്ക് 250 രൂപക്ക് ലഭ്യമായിരുന്ന തുരിശ് വില 450 ആയി ഉയർന്നു. റബർ, കുരുമുളക്, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകർക്ക് ഫംഗസ്, കുമിൾ രോഗങ്ങളെ പ്രതിരോധിക്കാൻ തയ്യാറാക്കുന്ന ബോർഡോ മിശ്രിതത്തിന്റെ പ്രധാന ഘടകം തുരിശാണ്. സ്വർണത്തിനും വെള്ളിക്കുമൊപ്പം ചെമ്പിന്റെ വിലയും ഉയർന്നതാണ് തുരിശിന്റെ (കോപ്പർ സൾഫേറ്റ്) വില ഉയരാൻ കാരണം. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് തോട്ടങ്ങളിൽ തുരിശടിക്കണം.
മരുന്നു തളിക്കുന്നതിന് ഉപയോഗിക്കുന്ന കോപ്പർ ഓക്സി ക്ലോറൈഡിന്റെ വില കിലോക്ക് 630 രൂപയായിരുന്നത് 850 ആയി ഉയർന്നു . ചെമ്പുവില 800 രൂപയിൽ താഴെയായിരുന്നത് 1300 രൂപയിലേക്ക് ഉയർന്നു.
പാവം റബർ കർഷകർ
തുരിശിന്റെയും കോപ്പർ ഓക്സിക്ലൊറൈഡിന്റെയും വില വൻ തോതിൽ വർദ്ധിച്ച സാഹര്യത്തിൽ റബർ മരങ്ങളിൽ മരുന്നുതളിക്കുന്നതിനുള്ള ചിലവ് കൂടി.
കഴിഞ്ഞ വർഷം ഒരുഹെക്ടറിൽ മരുന്നു തളിക്കുന്നതിന് പതിനായിരം രൂപയിൽ താഴെ ചിലവായിരുന്നത് ഇപ്പോൾ 15,000ത്തിന് മുകളിലെത്തി.
ഒരു ഹെക്ടർ റബർ തോട്ടത്തിൽ മരുന്ന് തളിക്കുന്നതിന് റബർ ബോർഡ് സബ്സിഡിയിയി നൽകുന്നത് നാലായിരം രൂപ മാത്രമാണ്. ഒരു കിലോ റബർ ഉത്പാദിപ്പിക്കുന്നതിന് കിലോക്ക് 250 രൂപ വരെ ചെലവ് വരുമ്പോൾ 200 രൂപയാണ് ലഭിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം റബർ ടാപ്പിംഗ് ദിവസങ്ങൾ കുറഞ്ഞു. വേനലിൽ ഇല പൊഴിച്ചിൽ മൂലം ടാപ്പിംഗും ഏതാണ്ട് നിലച്ചു.
റബർ ഉത്പാദനം വലിയ പ്രതിസന്ധി നേരിടുന്ന സാഹചരൃത്തിൽ സർക്കാർ സഹായമില്ലാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകില്ല. കാർഷിക ആവശ്യങ്ങൾക്ക് സബ്സിഡി നിരക്കിൽ തുരിശു ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. റബർ ബോർഡ് നൽകുന്ന 4000 രൂപ സബ്സിഡി തുക 8000മായി വർദ്ധിപ്പീക്കണം
എബി ഐപ്പ്
കർഷക കോൺഗ്രസ് നേതാവ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |