
കോട്ടയം: സർക്കാർ എല്ലാ അതിർ വരമ്പുകളും വിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകൾ യഥേഷ്ടം അനുവദിക്കുകയാണെന്നും ഇത് നാടിന് ഭീഷണിയാണെന്നും പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കേരള കത്തോലിക്കാ സഭയുടെ മദ്യലഹരിവിരുദ്ധ ഞായറിന്റെ ഭാഗമായി പാലാ രൂപതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
സർക്കാർ തീരുമാനിച്ചാൽ മാത്രമേ മദ്യത്തിനും മയക്കുമരുന്നുകൾക്കും എതിരെ നടപടിയെടുക്കാനാകൂ. അധികാരത്തിൽ വന്നാൽ മദ്യശാലകളൊന്നും അനുവദിക്കില്ലായെന്ന് പറഞ്ഞ് വന്നവർ പിന്നീട് മദ്യവർജ്ജനം പറയുകയും മദ്യശാലകൾ യഥേഷ്ടം അനുവദിക്കുകയും മാരക രാസലഹരികളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുകയാണ്. ബാറുകൾ 29ൽ നിന്ന് 1016 ആയി. കള്ളുഷാപ്പുകൾ 5171 ആയി. ബെവ്‌കോ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ 400ലധികം അനുവദിച്ചു. മദ്യശാലകളുടെ സമയം വർദ്ധിപ്പിച്ചതും മദ്യത്തിന് പേരിടാൻ മത്സരം സംഘടിപ്പിച്ചതുമെല്ലാം മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം തന്നെ. ചോദിക്കുന്നവർക്കെല്ലാം മദ്യശാലകൾക്ക് ലൈസൻസ് കൊടുക്കുന്ന സമീപനമാണ് ഈ സർക്കാർ സ്വീകരിക്കുന്നത്. ഇത് തിരുത്തണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
രൂപതയുടെ 171 ഇടവക ദേവാലയങ്ങളിലും ദിവ്യബലിയർപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വി. കുർബാന മധ്യേ കേരള കത്തോലിക്കാ സഭയുടെ ലഹരിവിരുദ്ധ സർക്കുലർ വായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |