
കോട്ടയം: 25-ാം ദിവസം പോളിംഗ് ബൂത്തിലേയ്ക്ക്... തിരഞ്ഞെടുപ്പിന് അധികം ദിവസമില്ലാത്തത് രാഷ്ട്രീയപ്പാർട്ടികൾക്ക് ഒരു പോലെ സന്തോഷം നൽകുന്നു. പുതുമുഖങ്ങൾ അൽപ്പം കൂടുതൽ ഓടണമെങ്കിലും ചുട്ടുപൊള്ളുന്ന പകലിലും മിന്നലോടുകൂടിയ മഴക്കാലത്തും വോട്ട് തേടാനുള്ള പ്രതിസന്ധികൾ കണക്കിലെടുത്ത്തിരഞ്ഞെടുപ്പ് നേരത്തെയായത് നല്ലതെന്ന നിഗമനമാണ് ഇവർക്ക്.
ഇന്നു മുതൽ വേനൽ മഴ പ്രവചനമുണ്ടെങ്കിലും ഏതാനും ദിവസമായി പകൽ കത്തുകയാണ്. മഴ പെയ്താലും വരും ദിവസങ്ങളിൽ ചൂട് കൂടാനുള്ള സാദ്ധ്യത നിരീക്ഷകർ പങ്കുവയ്ക്കുന്നു. അൾട്രാ വയലറ്റ് ഇൻഡെക്സ് കൂടിയ കോട്ടയത്ത് പകൽ പ്രചാരണം കഠിനമാണ്. വേനൽ മഴ ചൂടിന് താത്കാലിക ആശ്വാസം പകരുമെങ്കിലും മഴയ്ക്കൊപ്പമെത്തുന്ന മിന്നലും കാറ്റും സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ആശങ്കയാകും.
പ്രചാരണം നേരത്തെ അവസാനിപ്പിക്കേണ്ടി വന്നേക്കാം. അപകടങ്ങളിൽ നിന്നൊഴിവാകാൻ ജാഗ്രത പാലിക്കേണ്ടി വരും. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ രോഗങ്ങൾക്കും വഴി തുറക്കും.
വെള്ളം കുടിച്ച് നിർജലീകരണം ഒഴിവാക്കണം. അതിവേഗം തളരുമെന്നതിനാൽ പ്രത്യേക ഭക്ഷണക്രമവും പാലിക്കണം. വിയർത്ത് കുളിക്കുന്നത് ഒഴിവാക്കാൻ ദിവസവും അധിക വസ്ത്രങ്ങളും കരുതണം.
റംസാൻ നോമ്പിന് ഈയാഴ്ച അവസാനമാകും, ക്രൈസ്തവരുടെ 50 നോമ്പ് മൂന്നാഴ്ച കൂടി നീളും.
നോമ്പ് കാലം പ്രവർത്തകർക്കു വെല്ലുവിളിയാണ്.
റംസാൻ, പെസഹാവ്യാഴം, ദു:ഖവെള്ളി, ഈസ്റ്റർ, വിഷു ദിനങ്ങളിൽ പരസ്യ പ്രചാരണം ഒഴിവാക്കാറാണ് പതിവ്.
സാമ്പത്തിക ലാഭം
ദിവസം കുറഞ്ഞതോടെ ചെലവാക്കേണ്ട പണത്തിലും കുറവുണ്ടാവും. മൂന്ന് മുതൽ ആറ് കോടിവരെയാണ് ശരാശരി തിരഞ്ഞെടുപ്പ് ചെലവ്. പോസ്റ്ററുകളും ഫ്ളക്സുകളും ഉടനെ നിരക്കും.
പ്രമുഖ നേതാക്കളില്ലാത്ത തിരഞ്ഞെടുപ്പ്
സംസ്ഥാനം മുഴുവൻ ഓടിനടന്ന് പ്രചാരണം നടത്തിയ ഉമ്മൻചാണ്ടിയും കാനംരാജേന്ദ്രനും ഇല്ലാത്ത ആദ്യനിയമസഭാ തിരഞ്ഞെടുപ്പിനാണ് ജില്ല ഒരുങ്ങുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ, ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പ്രിൻസ് ലൂക്കോസ്, മുൻ എം.എൽ.എ പി.എം. മാത്യു എന്നിവരും ഈ നിയസഭാ കാലത്താണ് മരിച്ചത്.
നിലവിലെ എം.എൽ.എമാർ
എൽ.ഡി.എഫ്
ഏറ്റുമാനൂർ - വി.എൻ വാസവൻ
ചങ്ങനാശേരി - ജോബ് മൈക്കിൾ
കാഞ്ഞിരപ്പള്ളി- ഡോ.എൻ . ജയരാജ്
വൈക്കം- സി.കെ ആശ
പൂഞ്ഞാർ- സെബാസ്റ്റ്യൻ കുളത്തുങ്കൽ
യു.ഡി.എഫ്
കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി - ചാണ്ടി ഉമ്മൻ
കടുത്തുരുത്തി - മോൻസ് ജോസഫ്
പാലാ- മാണി.സി കാപ്പൻ
മാണിയുടെ
ഓർമ്മ ദിനത്തിൽ
പാലാ ബൂത്തിലേയ്ക്ക്
1965 മുതൽ 2019 വരെ പാലായെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ ഏഴാം ഓർമ്മ ദിനത്തിൽ പാലാ പോളിംഗ് ബൂത്തിലേയ്ക്ക്.
2019 ഏപ്രിൽ 9നാണ് കെ.എം മാണി വിട പറഞ്ഞത്.
1965ൽ പാലാ മണ്ഡലം രൂപീകൃതമായ ശേഷമുള്ള 16-ാമത് തെരഞ്ഞെടുപ്പാണ് പാലായിൽ ഏപ്രിൽ 9ന് നടക്കുക.
അതിവേഗം സ്ഥാനാർത്ഥി നിർണയത്തിലേയ്ക്ക്
കോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രണ്ട് ദിവസത്തിനുള്ളിൽ ജില്ലയിലെ മുഴുവൻ സ്ഥാനാർത്ഥികളേയും കണ്ടെത്താനാകുമെന്ന പ്രതീക്ഷിയിലാണ് മുന്നണികൾ. വൈക്കമൊഴികെ സിറ്റിംഗ് സീറ്റുകളിൽ നിലവിലെ എം.എൽ.എമാർതന്നെയാണ് മത്സരിക്കുന്നത്. സീറ്റ് വിഭജനം പൂർത്തിയാവാനുണ്ട്.
എൽ.ഡി.എഫിൽ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ, യു.ഡി.എഫിലും എൻ.ഡി.എയിലും ചർച്ചകൾ അവസാന ഘട്ടത്തിലാണ്. യു.ഡി.എഫിൽ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിൽ ധാരണയായിട്ടില്ല. ഏറ്റുമാനൂർ സീറ്റ് കേരളാ കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കാനും ജോസഫ് വാഴയ്ക്കനെ മത്സരിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്, പകരം പൂഞ്ഞാർ നൽകുമോയെന്ന് വ്യക്തതയില്ല. വൈക്കത്ത് ആദ്യ ഘട്ടം മുതൽ സണ്ണി എം.കപിക്കാടിന്റെ പേരാണ് പരിഗണനയിലുള്ളതെങ്കിലും പ്രാദേശിക എതിർപ്പ് രൂക്ഷമാണ്. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, പാലായിൽ മാണി സി.കാപ്പൻ എന്നിവർ പ്രചാരണം ആരംഭിച്ചു. ചങ്ങനാശേരിയിൽ ജില്ലാ പഞ്ചായത്തംഗം വിനു ജോബ് ആകുമെന്ന് ഏതാണ്ട് ഉറപ്പായി.
എൽ.ഡി.എഫിൽ, സിറ്റിംഗ് എം.എൽ.എമാരായ വി.എൻ.വാസവൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവർ മത്സരിക്കും. വൈക്കത്ത് സി.കെ. ആശയ്ക്കു പകരം എത്തിയ പി. പ്രദീപ് പ്രചാരണം തുടങ്ങി. കോട്ടയത്ത് സി.പി.എമ്മിലെ കെ. അനിൽകുമാറും പുതുപ്പള്ളിയിൽ കെ.എം. രാധാകൃഷ്ണനുംമത്സരിക്കും.
പാലായിൽ ഇതുവരെ ജോസ് കെ.മാണി മനസ് തുറക്കാത്തതാണ് പ്രതിസന്ധി. ഇത് മൂലം കടുത്തുരുത്തിയിലും ആര് മത്സരിക്കുമെന്ന് തീരുമാനമായില്ല.
എൻ.ഡി.എയിൽ പാലായിൽ ഷോൺ ജോർജ് ഒരു വട്ടം പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു. പൂഞ്ഞാർ ബി.ജെ.പി ഏറ്റെടുക്കുമ്പോൾ പകരം കൊടുക്കുന്ന സീറ്റുകളുമായി ബി.ഡി.ജെ.എസിൽ ധാരണയാകുന്നതേയുള്ളൂ. ബി.ഡി.ജെ.എസിന് കടുത്തുരുത്തി വിട്ടുകൊടുക്കാനുള്ള സാദ്ധ്യതയുണ്ട്. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിസമ്മതം പ്രകടിപ്പിച്ചാൽ മാത്രം മറ്റൊരാൾ സ്ഥാനാർഥിയാകും.വി.എൻ. മനോജ്, എൻ.ഹരി എന്നിവരിലൊരാൾക്കു നറുക്കു വീഴാം. പുതുപ്പള്ളിയിൽ എൻ. ഹരിയുടെയും കോട്ടയത്തു ലിജിൻ ലാലിന്റെയും ചങ്ങനാശേരിയിൽ ബി. രാധാകൃഷ്ണമേനോന്റെയും പേരുകൾക്കാണ് പരിഗണന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |