കോഴിക്കോട് : കാലങ്ങളായി പറഞ്ഞുകേട്ട വൻകിട പദ്ധതികളിൽ മൗനം പാലിക്കുമ്പോഴും കോഴിക്കോട് നഗരവികസനത്തിനുള്ള നടപടികൾക്ക് തുടക്കം കുറിയ്ക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനവും ഇതിന്റെ പ്രാഥമിക നടപടികൾക്കായി തുക നീക്കിവെച്ചതും ജില്ലയ്ക്ക് പ്രതീക്ഷയേകുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിൽ സഹായിക്കുന്നതിന് അന്താരാഷ്ട്ര കൺസൾട്ടന്റിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രഖ്യാപനം. നഗരവികസനവുമായി ബന്ധപ്പെട്ട നഗര പുനരുജ്ജീവനവും സൗന്ദര്യവത്ക്കരണവും പദ്ധതിക്ക് പ്രാഥമിക ചെലവായി 300 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിലേക്ക് ഈ വർഷം കിഫ്ബി വഴി നൂറ് കോടി രൂപയാണ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. പൈതൃക മേഖലകളുടെയും പരിസരങ്ങളുടെയും സംരക്ഷണം, കാൽനട യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പൊതു സ്ഥലങ്ങളും വിനോദസ്ഥലങ്ങലും സജ്ജമാക്കൽ, ശുചിത്വം മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകും. കളക്ട്രേറ്റുകളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി 10, 000 ചതുരശ്ര അടി അധിക സ്ഥലം സൃഷ്ടിക്കുന്നതും സംസ്ഥാന ചേംബർ സ്ഥാപിക്കുന്നതും ജില്ലാ ഭരണത്തിന്റെ ആസ്ഥാനമായ കളക്ട്രേറ്റിന്റെ വളർച്ചയ്ക്ക് ഗുണകരമാവും. ഇതിനായി എഴുപത് കോടി രൂപയാണ് വകയിരുത്തിയത്. കുറ്റ്യാടിയിലെ നാളികേര ഇന്റസ്ട്രിയൽ പാർക്ക് ഉൾപ്പെടെ കെ.എസ്.ഐ.ഡി.സിക്ക് കീഴിലെ വിവിധ വ്യവസായ പാർക്കുകൾക്ക് 31.75 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കുറ്റ്യാടി മണ്ഡലത്തിലെ നീർത്തട വികസനത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു. നാളികേരത്തിന്റെ താങ്ങുവില ഉയർത്തിയത് കാർഷിക മേഖലയ്ക്ക് ഏറെ ആശ്വാസമാണ്. ചരിത്ര പ്രസിദ്ധവും ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ചതുമായ കാപ്പാട് ബീച്ചിൽ ചരിത്ര മ്യൂസിയത്തിനായി പത്ത് കോടി രൂപയാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. സാംസ്ക്കാരിക ടൂറിസം മേഖലയിൽ പ്രമുഖ കേന്ദ്രമായി കാപ്പാടിനെ മാറ്റാനാവും. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി അമ്പത് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബേപ്പൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ബേപ്പൂർ ഉൾപ്പടെ എക്സ്പീരിയൻഷ്യൽ വിനോദസഞ്ചാരത്തിനായി മാറ്റുമെന്നും അത്തരം ലക്ഷ്യസ്ഥാനങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കും. ബേപ്പൂർ ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ ഷിപ്പിംഗ് പ്രവർത്തനങ്ങൾക്കുള്ള തുറമുഖ അടിസ്ഥാന വികസന പദ്ധതിക്കായി 40. 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ ശൃംഖലകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയത്. കോഴിക്കോട് സൈബർ പാർക്ക് വികസനത്തിന് 12.83 കോടി രൂപ വകയിരുത്തി. കോഴിക്കോട് ഇംഹാൻസിന് 3.60 കോടി രൂപ അനുവദിച്ചു. മെഡിക്കൽ കോളേജിന് സമീപം വനിതാ പി. ജി. ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി. ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപ വകയിരുത്തി. ജില്ല ആശുപത്രികളിൽ കാൻസർ ചികിത്സ സൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നതാണ്.
@ എവിടെ പോയി ഇവയെല്ലാം
കോഴിക്കോട് വിമാനത്താവളം, ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, മെഡിക്കൽ കോളേജ് ഐസൊലേഷൻ ബ്ലോക്ക് പദ്ധതികൾ, ചാലിയം ഫിഷ് മാർക്കറ്റ് വികസനം, വെള്ളിമാട്കുന്ന്മാനാഞ്ചിറ റോഡ് വികസനത്തിന് തുടർ ഫണ്ട് എന്നിങ്ങനെ പ്രതീക്ഷയർപ്പിച്ച പദ്ധതിൾക്ക് തുക നീക്കിവെയ്ക്കാത്തത് നിരാശ സമ്മാനിച്ചു.
എയിംസിനായുള്ള ശ്രമങ്ങളുണ്ടായില്ല. തീരദേശ ഹൈവേ, എരഞ്ഞിപ്പാലം മേൽപാലം, ബീച്ച് നവീകരണം, രണ്ടാംഘട്ട നഗരപാത വികസനപദ്ധതി എന്നിവയ്ക്ക് തുക പ്രതീക്ഷിച്ചിരുന്നു.
കുറ്റ്യാടി കനാലിന് 5 കോടി
കുറ്റ്യാടി: അരലക്ഷം കർഷകരും കർഷകത്തൊഴിലാളികളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് 600 കിലോമീറ്റർ ദൂരത്തിൽ കനാൽ ശുചീകരിച്ചത് വെറുതെയായില്ല. സംസ്ഥാന ബഡ്ജറ്റിൽ കുറ്റ്യാടി കനാൽപദ്ധതിയുടെ നവീകരണത്തിനായി അഞ്ച് കോടി നീക്കിവെച്ചത് ജില്ലയിലെ കർഷകർക്ക് ആവേശം പകരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് കാടുമൂടിയും ഉപയോഗശൂന്യമായും കിടന്ന കനാലിനെ വീണ്ടെടുക്കുകയെന്ന യജ്ഞം നടന്നത്. കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ കർഷകരും കർഷകത്തൊഴിലാളികളും നാട്ടുകാരുമടക്കം കനാലിനായി അണിനിരന്നത്. നാളികേര ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പെടെ കെ.എസ്.ഐ.ഡി.സിക്ക് കീഴിലെ വിവിധ വ്യവസായ പാർക്കുകൾക്ക് 31.75 കോടി രൂപ നീക്കിവെച്ചു.റോഡുകൾക്കും ബഡ്ജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്. വട്ടോളി പാതിരിപ്പറ്റ റോഡ് 4.0 കോടി ,നങ്ങീലണ്ടി മുക്ക് വളയന്നൂർ റോഡ് 1.5 കോടി,എസ്റ്റേറ്റ് മുക്ക് വള്ള്യാട് കോട്ടപ്പള്ളി റോഡ് 2.0 കോടി .വില്യാപ്പള്ളി ആയഞ്ചേരി റോഡ് -2.0 കോടി ,വില്യാപ്പള്ളി ചെമ്മരത്തൂർ റോഡ് 2.50 കോടി. കുറ്റ്യാടി നിയോജക മണ്ഡലത്തിന്റെ അർഹമായ ആവശ്യങ്ങൾ നേടി എടുക്കാൻ കഴിഞ്ഞെന്ന് കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എം.എൽ.എ പറഞ്ഞു.
പ്രതിഷേധിച്ച സംഘടനകൾ
കോഴിക്കോട്: സംസ്ഥാന ബഡ്ജറ്റ് ജനദ്റോഹ ബഡ്ജറ്റാണെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.
കിഡ്സൻ കോർണറിൽ ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാദ്ധ്യക്ഷൻ ഹരിദാസ് പൊക്കിണാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വി.കെ.ജയൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ,സതീഷ് പാറന്നൂർ,കെ.ഷൈബു, പ്രവീൺ തളിയിൽ,സി.പി. മണികണ്ഠൻ, ഷിംജീഷ് പാറപ്പുറം, ലീന അനിൽ, എൻ.ജഗന്നാഥൻ എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് നിഷാദ് നീലേശ്വരം, ജുനൈദ് പാണ്ടികശാല,മുന്ദിർ സി.എം ആർ, ലറിൻ മുക്കം, സുഭാഷ് മണാശ്ശേരി, ജലീൽ,സഫ്നാസ് ശാമിൽ എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന ബഡ്ജറ്റ് നാദാപുരം നിയോജക മണ്ഡലത്തെ അവഗണിച്ചതായി യു.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ ആരോപിച്ചു. നാദാപുരത്തെ പ്രവാസി മേഖലയ്ക്കും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കും ഗുണം ചെയ്യുന്ന ഒരു പദ്ധതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന ബഡ്ജറ്റാണെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുല്ല, ജന.സെക്രട്ടറി യു.പോക്കർ എന്നിവർ പറഞ്ഞു. സംസ്ഥാന ബഡ്ജറ്റ് സർവീസ് , അദ്ധ്യാപക മേഖലയെ പൂർണമായി അവഗണിച്ചതായി എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.
കോഴിക്കോട് ജി.എസ്.ടി ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. സിറ്റി ബ്രാഞ്ച് പ്രസിഡന്റ് കെ.പി.സുജിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് കുനിയിൽ , യു.ജി ജ്യോതിസ്, ആർ.റെജി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് രഞ്ജിത്ത് കുന്നത്ത്, വി.പ്രേമൻ, പി.നിസാർ, വിനേഷ് തലയ്ക്കൽ, വി.കെ.പ്രമേഷ്, ജയഗോപിനാഥ് എന്നിവർ നേതൃത്വം കൊടുത്തു.
മുഖം തെളിയാതെ വ്യാപാരികൾ
കോഴിക്കോട്: ആദായ നികുതി സ്ലാബ് ഉയർത്തിയതുൾപ്പെടെ വ്യവസായികളും വ്യാപാരികളും പൊതുവെ സ്വാഗതം ചെയ്ത കേന്ദ്ര ബഡ്ജറ്റിന് പിന്നാലെ വന്ന സംസ്ഥാന ബഡ്ജറ്റിൽ തെളിഞ്ഞത് നിരാശമാത്രം. വ്യാപാരി വ്യവസായി ഏകോപന സമിതി രൂക്ഷമായാണ് സംസ്ഥാന ബഡ്ജറ്റിനോട് പ്രതികരിച്ചത്. മലബാർ ചേംബർ ഒഫ് കൊമേഴ്സും കാലിക്കറ്റ് ചേംബറും മലബാർ ഡെവലപ്മെന്റ് കൗൺസിലും നിരാശ പ്രകടമാക്കി. ഇന്ധന വില വർദ്ധന പരക്കെ പ്രതിഷേധത്തിനിടയാക്കി.
നിരാശപ്പെടുത്തി
സംസ്ഥാന ബഡ്ജറ്റ് തീർത്തും നിരാശപ്പെടുത്തിയെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് വിലയിരുത്തി.
സാമൂഹ്യ ക്ഷേമത്തിനായി തുക കണ്ടെത്താൻ പെട്രോൾ ഡീസൽ എന്നിവയ്ക്ക് രണ്ട് രൂപ വിലവർദ്ധിപ്പിച്ചത് വിലക്കയറ്റത്തിന് ഇടയാക്കും. അതുവഴി സാധാരണക്കാരുടെ ജീവിതം ദുരിതത്തിലേക്ക് നയിക്കുമെന്ന് ചേംബർ പ്രസിഡന്റ് എം.എ.മെഹബൂബ് പറഞ്ഞു. ഫ്ലാറ്റുകൾക്ക് 5ശതമാനത്തിൽ നിന്ന് ഏഴായി സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകും. രണ്ടാമത്തെ കെട്ടിടത്തിന് അധിക ബിൽഡിംഗ് ടാക്സ് വാങ്ങുന്നത് പ്രവാസികളുടെയും മറ്റും കേരളത്തിലുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും.
ആശാവഹമല്ല
സംസ്ഥാന ബഡ്ജറ്റ് ആശാവഹമല്ലന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിലയിരുത്തി.
നികുതികൾ കൂട്ടിയതിനോടൊപ്പം പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് സാധാരണ ജീവിതം ബുദ്ധിമുട്ടിലാക്കും. ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിപ്പിച്ചത് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ റിയൽ എസ്റ്റേറ്റ് മേഖല തകരാൻ ഇടയാക്കും.വിലവർദ്ധനവ് തടയുന്നതിനായി 2020 കോടി മാറ്റിവച്ചതും മെഡിക്കൽ കോളേജ് നവീകരത്തിനായി 2800 കോടി മാറ്റിവച്ചതുംസ്വാഗതാർഹമാണ്. ചേംബർ ഹാളിൽ നടന്ന അവലോകനയോഗത്തിൽ ചേംബർ പ്രസിഡന്റ് റാഫി പി ദേവസി, എ. പി.അബ്ദുള്ളകുട്ടി, എം.മുസമ്മിൽ , സുബൈർ കൊളക്കാടൻ , ടി .പി.അഹമ്മദ് കോയ, രാജേഷ് കുഞ്ഞപ്പൻ , എൻ. കെ.നാസർ ,ബോബിഷ് കുന്നത്ത് എന്നിവർ പങ്കെടുത്തു.
ഇന്ധന സെസ്
ഭാരമാവും
പെട്രോൾ-ഡീസൽ വില വർദ്ധനയ്ക്കും കെട്ടിടനികുതി, ഭൂമിയുടെ ന്യായവില, വാഹനനികുതിയും സെസ്സും, വൈദ്യുതി തീരുവ, മുദ്രപത്ര വിലയും വർദ്ധിക്കുന്നത് സമസ്ത മേഖലകളെയും ദോഷകരമായി ബാധിക്കുമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ. ബഡ്ജറ്റ് ചർച്ച വേളയിൽ പെട്രോൾ-ഡീസൽ സെസ് പിൻവലിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
മലബാർ ഡെവലപ്മെന്റ് കൗൺസിൽ വൈസ് പ്രസിഡന്റ് ജോയ് ജോസഫ് കെ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |