കോഴിക്കോട്: ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതിയിൽ നിന്നും അതിജീവിതയ്ക്കും രക്ഷിതാക്കൾക്കും ഭീഷണിയുള്ള സാഹചര്യത്തിൽ കുടുംബത്തിന് സ്വസ്ഥമായും നിർഭയമായും ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ ബന്ധപ്പെട്ട പൊലീസ് ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇക്കാര്യം നിരീക്ഷണമെന്നും കമ്മിഷൻ കോഴിക്കോട് സിറ്റി ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് നിർദ്ദേശം നൽകി.കോഴിക്കോട് ചെറുകുളം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥിന്റെ ഉത്തരവ്. ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചു.
എലത്തൂർ സ്റ്റേഷനിലെ പോക്‌സോ കേസിലെ പ്രതിയായ ജനാർദ്ദനൻ പ്രദേശത്ത് വരാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിജീവിത അവരുടെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എലത്തൂർ സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ട് ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിയുടെ സാന്നിദ്ധ്യം തന്നെ പരാതിക്കാരിക്കും കുടുംബത്തിനും മാനസിക സംഘർഷത്തിന് കാരണമാകുന്നുണ്ട്. പ്രതിയുടെ ശല്യം കാരണം അതിജീവിതയുടെ അമ്മയ്ക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഇക്കാരണത്താൽ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കിയിട്ടില്ലെങ്കിൽ നിരീക്ഷിക്കാനാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |