കോഴിക്കോട്: വീട്ടുവളപ്പിൽ നിറുത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ച കേസിൽ രണ്ടുപേർ പിടിയിലായി. ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിന്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ച് കയറി വീട്ടിൽ നിറുത്തിയിട്ട കാറും സ്‌കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസിലെ മുഖ്യപ്രതി ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂർ (22) കത്തിക്കാനായി നിർദ്ദേശം കൊടുത്ത ചെറുവണ്ണൂർ കണ്ണാട്ടികുളം ഊട്ടുകളത്തിൽ സജിത്ത് (34) എന്നിവരെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ഇ ബൈജുവിന്റെ കീഴിലുള്ള സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്‌പെക്ടർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 11ന് രാത്രി 12 ഓടെ ഒരാൾ വീട്ടുവളപ്പിൽ മൂന്ന് കുപ്പികളിൽ പെട്രോളുമായി കയറുന്നതും കാറിലും ബൈക്കിലും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടിപ്പോകുന്നതുമായ ദൃശ്യങ്ങൾ സിസി.ടി.വിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. സംഭവസമയത്ത് വീട്ടിൽ പ്രായമായ അമ്മ ഉൾപ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുകാർ കണ്ടതിനാലാണ് വൻദുരന്തം ഒഴിവായത്.
തുടർന്ന് സംഭവത്തിന്റെ ഗൗരവം മനസിലാക്കി ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പൊലീസും സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും സമീപ പ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിലെയും സിസി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. സുൽത്താനെ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് തന്റെ സ്വാധീനം ഉപയോഗിച്ച് വയനാട്ടിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുൽത്താനെ സാഹസികമായി പിടികൂടുകയായിരുന്നു.
നല്ലളം പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട സുൽത്താന് അടിപിടി കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ സജിത്തിന്റെ നിർദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നീട് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ സുഹൃത്തിനെ സ്വത്ത് തർക്കത്തിന്റെ പേരിൽ മർദ്ദിച്ചതിന്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യത്തിനായി സുൽത്താനെ ഏൽപ്പിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണെന്ന് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ് പറഞ്ഞു.
സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിവിൽ പൊലീസ് ഓഫീസർ എ.കെ അർജുൻ നല്ലളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ എം.കെ രഞ്ജിത്ത്, എം. രവി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി. തഹ്‌സിം, രഞ്ജിത്ത്,ഡ്രൈവർ സി.പി.ഒ അരുൺ ഘോഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |