കുന്ദമംഗലം: വീട് പണിയുമ്പോൾ ചിത്രകലാ അദ്ധ്യാപകനായ ദേവസ്യ ദേവഗിരി ഒരു കാര്യം ഉറപ്പിച്ചിരുന്നു. വീട്ടിൽ വിശാലമായ ആർട്ട് ഗാലറി ഒരുക്കണം. വരയിലും വർണങ്ങളിലും വേറിട്ട വഴി തെരഞ്ഞെടുത്ത ദേവസ്യ മാഷ് എണ്ണച്ചായത്തിലും അക്രലിക്കിലും ജലച്ചായത്തിലും അതിനായി ആയിരക്കണക്കിന് ചിത്രങ്ങൾ ഒരുക്കി. കുന്ദമംഗലത്തിനടുത്ത് പെരിങ്ങൊളം മാറാപ്പിള്ളിലെ വീട്ടിലെത്തിയാൽ കാണാം മാഷുടെ ആഗ്രഹ സാഫല്യത്തിന്റെ ആ നിറ കാഴ്ചകൾ.
മുറ്റത്തും പൂന്തോട്ടത്തിലുമൊക്കെ മഹാന്മാരുടെ പ്രതിമകളും ചാരുതയാർന്ന ശിൽപ്പങ്ങളുമാണ്, എല്ലാം സ്വന്തം കൈയൊപ്പ് പതിഞ്ഞവ. ചിത്ര-ശിൽപ്പ കലയിലെ നൂതന ആശയങ്ങളും പരീക്ഷണങ്ങളും പുതുതലമുറയ്ക്ക് പരിതികളില്ലാതെ പരിചയപ്പെടുത്തുകയും ചിത്രകലയെ കൂടുതൽ ജനകീയമാക്കുകയുമാണ് മാഷിന്റെ ലക്ഷ്യം. ദേവസ്യയുടെ ചിത്രമെഴുത്തിൽ നിറങ്ങളുടെ താളഭംഗിക്കാണ് പ്രാധാന്യം. കലാരംഗത്തെ ഗവേഷണ വിദ്യാർത്ഥികളടക്കം ഒട്ടേറെ കലാസ്വാദകരാണ് ആർട്ട് ഗാലറി കാണാനെത്തുന്നത്. 2018ൽ ദേവഗിരി സേവിയോ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ചിത്രകലാ അദ്ധ്യാപകനായി വിരമിച്ച ദേവസ്യ ദേവഗിരിക്ക് ചിത്രകലാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് അറേബ്യൻ വേൾഡ് റെക്കാർഡ് സംഘത്തിന്റെ ക്യാമൽ ഇന്റർനാഷനൽ അവാർഡ്, ഗാന്ധിസ്മൃതി അവാർഡ്, എ.പി.ജെ.അബ്ദുൾകലാം കർമ്മശ്രേഷ്ഠ അവാർഡ്, മംഗളം അവാർഡ്, ജയൻ ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ചരിത്ര രേഖകൾ ഉൾപ്പെടുത്തിയ ഗാന്ധിയുടെ ഛായാചിത്രമാണ് ആർട്ട് ഗാലറിയിലെ പ്രധാന ആകർഷണം. അഞ്ചടി ഉയരവും മൂന്നടി വീതിയിലുമായി ഒറ്റ കാൻവാസിലെ ഛായാചിത്രത്തിൽ 1857മുതൽ 1947വരെ സ്വാതന്ത്ര സമരത്തിലെ വിവിധ സംഭവങ്ങളാണ് അതി സൂക്ഷ്മതയോടെ ദേവസ്യ ദേവഗിരി ആലേഖനം ചെയ്തിരിക്കുന്നത്. ഗാന്ധിജി ഉൾപ്പെടെ ജീവിതത്തിൽ സ്വാധീനിച്ച 1007 പ്രശസ്തരുടെ മുഖം 27 മീറ്റർ പേപ്പറിൽ വരച്ച് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കാർഡിലും ഇടം നേടിയിട്ടുണ്ട്. കോഴിക്കോട് ആർട്ട് ഗാലറി ഉൾപ്പെടെ സ്വദേശത്തും വിദേശത്തുമായി നിരവധി ചിത്ര പ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്ത ദേവസ്യയ്ക്ക് 2500ൽ പരം പെയിന്റിംഗുകളുടെ ശേഖരമുണ്ട്. . ഭാര്യ: ഗ്ലാഡിസ് ദേവസ്യ, മക്കൾ: റോണി ദേവസ്യ, റെന്നി ദേവസ്യ.
'കലയെ തിരിച്ചറിയുന്ന ഒരു സമൂഹത്തിന് സാംസ്കാരികമായ വളർച്ച നേടിയെടുക്കാൻകഴിയും' ദേവസ്യ ദേവഗിരി,ചിത്രകാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |