കോഴിക്കോട്: ആർ.എം.പി.ഐ രണ്ടാമത് ദേശീയ സമ്മേളനം ഇന്ന് കോഴിക്കോട്ട് തുടങ്ങും. നളന്ദ ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് പാർട്ടി ജനറൽ സെക്രട്ടറി മംഗത് റാം പസ്ല സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.സി.പി.ഐ (യു) ജനറൽ സെക്രട്ടറി അശോക് ഓംകാർ, സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി പി.ജെ.ജെയിംസ്, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ തുടങ്ങിയവർ സംസാരിക്കും.
26 വരെ നാലു ദിവസങ്ങളിലായാണ് സമ്മേളനം. കൊവിഡ് സാഹചര്യത്തിൽ മാറ്റി വെച്ച സമ്മേളനം രണ്ടു വർഷം വൈകിയാണ് ചേരുന്നത്. പ്രവർത്തനറിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിക്കും. സമകാലീന ഇന്ത്യയിൽ മാർക്‌സിസ്റ്റുകൾ സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനവും തിരഞ്ഞെടുപ്പുകളിലെ കക്ഷി ബന്ധങ്ങളും വിവിധ ജനവിഭാഗങ്ങളുടെ സമര ഐക്യവും സംബന്ധിച്ച പ്രശ്‌നങ്ങൾ സമ്മേളനത്തിൽ ചർച്ചയാവും.
സമ്മേളനത്തിന്റെ അനുബന്ധമായി ഏരിയാതല സെമിനാറുകൾ പൂർത്തിയായി. രാഷ്ട്രീയ ചരിത്ര പ്രദർശനം മുതലക്കുളത്ത് ആരംഭിച്ചു. സമ്മേളനത്തിന്റെ പതാക ആർ.എം.പി.ഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷിന്റെ നേതൃത്വത്തിൽ ടി.പി.ചന്ദ്രശേഖരൻ സ്മൃതിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച് പൊതുസമ്മേളന നഗരിയായ മുതലക്കുളത്ത് സമാപിച്ചു. സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ അഡ്വ.പി. കുമാരൻകുട്ടി പതാക ഉയർത്തി. 24 ന് വൈകീട്ട് നാലിന് ടൗൺഹാളിൽ 'സാംസ്‌കാരിക ഇടതുപക്ഷത്തിന്റെ പുനർനിർമ്മാണം' എന്ന വിഷയത്തിൽ നടക്കുന്ന സംവാദം ബി. രാജീവൻ ഉദ്ഘാടനം ചെയ്യും. പി.എൻ. ഗോപീകൃഷ്ണൻ, യു.കെ.കുമാരൻ, പി.സുരേന്ദ്രൻ, കെ.സി ഉമേഷ് ബാബു, ആസാദ്, എൻ.പി.ചെക്കൂട്ടി എന്നിവർ പങ്കെടുക്കും. തുടർന്ന് അമീന ഹമീദും സംഘവും ഗസൽ അവതരിപ്പിക്കും. 26 വൈകീട്ട് മൂന്നിന് റെഡ്‌വളണ്ടിയർ മാർച്ച്, ബഹുജന റാലി , പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും. മുതലക്കുളത്താണ് സമാപന സമ്മേളനം.
@ കോൺഗ്രസിനോടുള്ള സമീപനം ചർച്ച ചെയ്യും
ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരായ പ്രത്യയ ശാസ്ത്ര രാഷ്ട്രീയ സമരം നയിക്കുമ്പോഴും കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ സമ്മേളനത്തിൽ സ്വീകരിച്ച പൊതുസമീപനത്തിൽ മാറ്റം വേണമോ എന്ന് പരിശോധിക്കും.
ബി.ജെ.പി നയിക്കുന്ന സർക്കാരിന്റെ കോർപ്പറേറ്റ് അജണ്ടയും ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന തീവ്രവർഗീയ ഇടപെടലുകളും സവിശേഷമായ സാഹചര്യമാണുണ്ടാക്കുന്നതെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്.
ചങ്ങാത്ത മുതലാളിത്തത്തിന്റെ വ്യക്താക്കളാവുകയും വൈജ്ഞാനിക വിദ്യാഭ്യാസ മേഖലയിലടക്കം വിദേശ മൂലധനത്തിനു വഴിയൊരുക്കി കേന്ദ്ര സർക്കാരിന്റെ വിശ്വസ്തരാവുകയും ചെയ്യുന്ന കേരള സർക്കാരിന്റേയും സി.പി.എമ്മിന്റേയും നയവ്യതിയാനത്തിന്റെ പാശ്ചാത്തലത്തിൽ കേരളത്തിലെ സവിശേഷ സാഹചര്യവും ചർച്ചയാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |