കോഴിക്കോട്: പെെപ്പ് പൊട്ടി മെഡിക്കൽ കോളേജ് ആശുപത്രി മാലിന്യം റോഡിലേക്കൊഴുകിയതോടെ ജനങ്ങൾ ദുരിതത്തിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്റിൽ സംസ്‌കരിച്ച മാലിന്യം കനോലി കനാലിലേക്കാണ് തുറന്നുവിടുന്നത്. ഇതിന്റെ ചേവായൂർ ഭാഗത്തെ പെെപ്പിന്റെ വാൽവ് പൊട്ടി റോഡിലേക്ക് മലിനജലമൊഴുകുന്നതാണ് നാട്ടുകാർക്കും യാത്രക്കാർക്കും ഒരു പോലെ ദുരിതം വിതയ്ക്കുന്നത്. ചേവായൂർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപമാണ് രണ്ട് മാസത്തോളമായി ആശുപത്രിയിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന വെള്ളം തളം കെട്ടികിടക്കുന്നത്.
മലിന ജലം റോഡിലെ കുഴികളിൽ കെട്ടിനിൽക്കുന്നതിനാൽ ഇതുവഴി നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ബസ് സ്റ്റോപ്പിനടുത്ത് തന്നെയായതിനാൽ ബസ് കാത്തിരിക്കുന്നവർക്കും ദുരിതമാകുകയാണ്. ഈ വെള്ളത്തിൽ ചവിട്ടി വേണം ബസ്‌സ്റ്റോപ്പിലേക്ക് ആളുകൾക്ക് കയറാൻ. ബസുകളടക്കമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ ബസ് സ്റ്റോപ്പിനകത്തിരിക്കുന്നവരുടെയും കാൽനട യാത്രക്കാരുടെയും ദേഹത്ത് മലിനജലം തെറിക്കുന്നതും പതിവാണ്. റോഡിൽ നിന്ന് വമിക്കുന്ന ദുർഗന്ധം മൂലം മൂക്കു പൊത്താതെ നടക്കാൻ സാധിക്കില്ല. പ്രദേശത്ത് പെരുകുന്ന ഈച്ചയും കൊതുകും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. എം.ബി.ബി.ആർ എന്ന സങ്കേതികവിദ്യയിലാണ് മെഡിക്കൽ കോളേജിലെ പ്ലാന്റ് പ്രവർത്തിക്കുന്നത്. ബാക്ടീരിയകളെ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനം.
ട്രീറ്റ്മെന്റ് പ്ലാന്റ് മെഡിക്കൽ കോളേജിന്റെ അധീനതയിലുള്ളതാണെങ്കിലും കനോലി കനാൽ വരെയുള്ള പൈപ്പ് ലൈൻ വാട്ടർ അതോറിറ്റിയുടെ കീഴിലാണ്. ആറ് മാസം കൂടുമ്പോൾ പെെപ്പിനകത്തെ വാൽവ് ശുചീകരിക്കണമെന്നാണ് ചട്ടമെങ്കിലും ഇതു വരെ യാതൊരു ശുചീകരണ പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ല. വിഷയം ശ്രദ്ധയിൽപെട്ടിട്ടും വാട്ടർ അതോറിറ്റിയോ കോർപ്പറേഷനോ,മെഡിക്കൽ കോളേജോ നടപടി എടുക്കാത്തത് നാട്ടുകാരിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളം എങ്ങനെയാണ് കറുത്ത നിറത്തിലും ദുർഗന്ധം വമിക്കുന്ന തരത്തിലും ഒഴുകുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. ഈ വെള്ളം കനോലി കനാലിലേക്ക് തുറന്നുവിടുന്നതിലും പ്രതിഷേധമുയരുന്നുണ്ട്. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപെട്ട് നാട്ടുകാരുടെ ദുരിതത്തിൽ എത്രയും പെട്ടെന്ന് പരിഹാരം ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പ്രിൻസിപ്പലിനെ കണ്ട് പരാതി നൽകിയിട്ടുണ്ട്. മെഡി.കോളേജ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മലാപ്പറമ്പ് വാട്ടർ അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.
@ പ്രശ്നപരിഹാരമില്ലെങ്കിൽ റോഡ് ഉപരോധം
മെഡിക്കൽ കോളേജിൽ നിന്നും പുറംതള്ളുന്ന മലിനജല പൈപ്പ് പൊട്ടി ചേവായൂർ ബസ് സ്റ്റോപ്പിന് സമീപം ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും വാട്ടർ അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. പ്രശ്ന പരിഹാരം ഉടനില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് മെഡി.കോളേജ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്."'
സുൽഫിക്കർ.ടി,
മെഡി.കോളേജ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |