കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടിയിൽ നടക്കുന്ന 'രാഗം' സാംസ്‌കാരികോത്സവത്തിന്റെ രണ്ടാം ദിനം താള, ലയ മുഖരിതമായി. ക്യാമ്പസിലെ വിവിധ വേദികളിൽ വ്യത്യസ്തങ്ങളായ കലാ മത്സരങ്ങൾ അരങ്ങേറി. ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, മിസ്റ്റർ ആൻഡ് മിസ് രാഗം തുടങ്ങിയ പരിപാടികൾ പ്രേക്ഷകർ നിറകൈയടിയോടെ ഏറ്റെടുത്തു. ദഫ് മുട്ട്, മാപ്പിളപ്പാട്ട്, കോൽക്കളി തുടങ്ങിയ മത്സരങ്ങൾ രണ്ടാം ദിനത്തിലെ പ്രധാന ആകർഷണങ്ങളായിരുന്നു. വിവിധ കായിക ഇനങ്ങളായ ഫ്യൂറി (ബാസ്‌കറ്റ് ബോൾ), ബീറ്റ് ദ ബോൾട് ( അത്‌ലറ്റിക്സ് ),വെർച്വൽ നൂതന ഗെയിമിംഗ് അനുഭവം തീർത്ത റാഗ്‌നറോക്ക് എന്നിവ പ്രധാന മത്സരയിനങ്ങളായിരുന്നു. മദ്ധ്യകേരളത്തിൽ അവതരിപ്പിച്ചു വരുന്ന ഗരുഡൻ പർവ എന്ന നാടൻ കലയ്ക്കും സദസ് സാക്ഷിയായി. 'പുരുഷ പ്രേതം ' മലയാള ചലച്ചിത്രത്തിന്റെ സംവിധായകരായ കൃശാന്ദ്, ജിയോ ബേബി എന്നിവരും യൂട്യൂബർമാരായ അശ്വിൻ റാം, അശ്വിൻ ഭാസ്കർ എന്നിവരും പ്രേക്ഷകരുമായി സംവദിച്ചു. രണ്ടാം ദിവസം പ്രോഷോയുടെ ഭാഗമായി ജുബിൻ നൗട്ടിയാലിന്റെ സംഗീത നിശയും കിൽ ദി ക്ലൗൺസിന്റെ ഡി.ജെയും കൊറിയോ നൈറ്റും അരങ്ങേറി. സംഗീത സംവിധായകനും പിന്നണി ഗായകനുമായ അമിത് ത്രിവേദിയുടെ സംഗീത നിശയും അവിയൽ ബാൻഡുമാണ് ഇന്ന് നടക്കുന്ന മൂന്നാം ദിനത്തിലെ മുഖ്യാകർഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |