കോഴിക്കോട്: ഗതാഗത സൗകര്യങ്ങളുടെ വികസനം സർക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് തുറമുഖ, പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ. തീരദേശ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.30 കോടി ചെലവിലുള്ള കോയവളപ്പ് കപ്പക്കൽ വലിയതൊടി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതി. തീരദേശ ജനതയുടെ സമഗ്ര വികസനത്തിനും ഉന്നതിക്കുമായി ദീർഘവീക്ഷണത്തോടെയുളള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സർക്കാർ നടത്തിവരുന്നത്.
മാറിയ ജീവിത സാഹചര്യത്തിൽ, പൊതുജനങ്ങളുടെ യാത്രാ സൗകര്യം വളരെ പ്രധാനപ്പെട്ടതാണ്. നാഷണൽ ഹൈവേ, തീരദേശ ഹൈവേ, മലയോര ഹൈവേ , ജലപാത, റെയിൽവേ തുടങ്ങി എല്ലാ മേഖലകളിലും വികസനക്കുതിപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. വളരെ ശാസ്ത്രീയമായാണ്, റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും പൂർത്തീകരിക്കുന്നത്.
ക്രോസ് ഡ്രൈനേജുകളും കാനകളും ഉൾപ്പെടെ സജ്ജീകരിച്ച് വെള്ളക്കെട്ടുകൾ വരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കിയാണ് റോഡുകളുടെ നിർമ്മാണം നടത്തുന്നത്. അതോടൊപ്പം സുരക്ഷിതത്വവും ഉറപ്പുവരുത്താൻ നിലവിൽ സംവിധാനങ്ങളുണ്ട്. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് പടിഞ്ഞാറൻ തീരപ്രദേശത്ത് മാത്രം കോടികളുടെ വികസന പ്രവർത്തനങ്ങളാണ് എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ എം.മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ എം.ബിജുലാൽ,എൻ ജയഷീല,വാടിയിൽ നവാസ്, കെ.സുരേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൺവീനർ പി.കെ ഷാഫി സ്വാഗതവും സംഘാടകസമിതി ട്രഷറർ സദാനന്ദൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |