വടകര: ദിവസേന നൂറുകണക്കിന് യാത്രക്കാർ എത്തുന്ന നാദാപുരം റോഡിലെ ബസ് വെയിറ്റിംഗ് ഷെഡിൽ മൂക്ക് പൊത്താതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്.പ്ലാസ്റ്റിക് കുപ്പികൾ,കവറുകൾ, ചെരിപ്പുകൾ ,വീടുകളിൽ നിന്ന് കൊണ്ടിടുന്ന മാലിന്യങ്ങൾ എന്നിവ കുമിഞ്ഞ് കൂടി ഇതൊരു മാലിന്യ കേന്ദ്രമായി മാറിയിട്ടുണ്ട്.ഷെഡിനു ഭീഷണിയായി നില്ക്കുന്ന മരത്തിനു സമീപം മാലിന്യം നിറയാൻ തുടങ്ങിയിട്ടിപ്പോൾ മാസങ്ങളായി. വിദൂരങ്ങളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിലാക്കി പലരും മാലിന്യം നിക്ഷേപിക്കുകയാണ്. വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരും സമീപത്തെ കച്ചവടക്കാരുമാണ് ഇതിൽ നിന്നും വമിക്കുന്ന ദുർഗന്ധം സദാ ശ്വസിക്കേണ്ടി വരുന്നത്. പ്ലാസ്റ്റിക് നിരോധനമായതിനാൽ കച്ചവടക്കാരിൽ നിന്നും ഫൈൻ ഈടാക്കുകയും മറ്റ് വേസ്റ്റുകൾ നീക്കം ചെയേണ്ടതിലേക്ക് നിശ്ചിത തുക മാസം തോറും നല്കുന്നതിനിടയിലാണ് മറ്റിടങ്ങളിൽ നിന്നുള്ള മാലിന്യം തങ്ങളുടെ സമീപത്ത് തള്ളുന്നതെന്നാണ് ഇവരുടെ ആക്ഷേപം. ഇതാകട്ടെ സൗന്ദര്യവത്ക്കരിച്ച നാദാപുരം റോഡ് വാക്ഭടാനന്ദ പാർക്ക് പ്രവേശന കവാടത്തോട് ചേർന്നാണ് എന്നതും ചർച്ചയാവുകയാണ്. ദേശീയപാത വികസന പ്രവൃത്തി തുടങ്ങുന്നതിന് മുമ്പ് ആഴ്ചയിൽ രണ്ടു മൂന്ന് ദിവസങ്ങൾ കൂടുമ്പോൾ ടൗണിൽ പഞ്ചായത്തിൽ നിന്നും ശുചീകരണത്തിന് ആളുകൾ എത്തിയിരുന്നു. അതിപ്പോൾ നിലച്ച മട്ടാണ്. ചില പച്ചക്കറിക്കടകളിലെ വേസ്റ്റ് ക്ഷീരകർഷകർക്കായി ചാക്കിലാക്കി വയ്ക്കുന്നത് ഇവർ എടുക്കാതെ ഇവിടെ കിടന്ന് അഴുകുന്നതും പരിസരത്ത് ദുർഗന്ധം പടർത്താൻ ഇടയാവുന്നതായും ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |