കോഴിക്കോട്: ദേശീയ തലത്തിലെ ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പിനെ പോലും ബാധിച്ച രാഹുൽ ഗാന്ധി - പിണറായി വിജയൻ പോര് ജില്ലയിൽ സജീവ ചർച്ചയായി. തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ രാഹുൽ ഗാന്ധി മറുപടി പറഞ്ഞിരുന്നു. ഇതോടെ കൂടുതൽ കടുപ്പിച്ച പിണറായി വിജയൻ ഇന്നലെ കോഴിക്കോട്ട് രാഹുൽ ഗാന്ധിയ്ക്കെതിരെ പരിഹാസം ചൊരിഞ്ഞു. ഇതോടെ ഇന്ത്യ മുന്നണിയുടെ പ്രസക്തി ചോദ്യം ചെയ്ത് എൻ.ഡി.എ പ്രചാരണം ശക്തമാക്കി. ബി.ജെ.പി ദേശീയതലത്തിലുൾപ്പടെ രാഹുൽ ഗാന്ധിയ്ക്കെതിരെ നടത്തുന്ന പരാമർശങ്ങൾ പിന്തുണ നൽകുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
ഇടതുക്യാമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഇന്നലെ താരം. മൂന്നാംഘട്ട പര്യടനങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത മൂന്ന് കേന്ദ്രങ്ങളിൽ ആറ് നിയോജക മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച റാലികൾക്ക് ശേഷമാണ് എൽ.ഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം രണ്ടാം ഘട്ട പ്രചരണ പരിപാടികൾ അവസാനിപ്പിച്ചത്.
നോർത്ത് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് രാമനാട്ടുകരയിൽ പ്രചാരണം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രചാരണം നടത്തി. എം.കെ.രാഘവൻ പര്യടനം രാവിലെ 9ന് ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ചു. സമാപന സമ്മേളനം നടക്കുന്ന കാരപ്പറമ്പിൽ എത്തുമ്പോൾ സമയം ഏറെ വൈകിയിരുന്നു. സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി റോജി 'എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ നാദാപുരം നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി. വടകര കോട്ടപറമ്പിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കുറ്റ്യാടി നിയോജകമണ്ഡലത്തിൽ പ്രചാരണം നടത്തി. ആയഞ്ചേരിയിൽ സംഘടിപ്പിച്ച യോഗത്തിൽ യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചാഹൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |