കോഴിക്കോട്: അങ്കണവാടികളിൽനിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ നിലച്ചിട്ട് നാലുമാസം. 30 മുതൽ 42 വർഷം വരെ അങ്കണവാടികളിൽ സേവനം അനുഷ്ഠിച്ചിരുന്ന നൂറുകണക്കിനാളുകളാണ് ഇതോടെ പ്രതിന്ധിയിലായത്. വിഷു- പെരുന്നാൾ ദിവസം പോലും പെൻഷൻ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് അങ്കണവാടി എംപ്ലോയീസ് ആൻഡ് റിട്ടയറീസ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എ.എം. സീനഭായ് പറഞ്ഞു.
അങ്കണവാടി അദ്ധ്യാപികമാർക്കും സഹായികൾക്കും പ്രതിമാസം യഥാക്രമം 2500 രൂപയും 1500 രൂപയുമാണ് പെൻഷൻ ലഭിക്കുന്നത്. ജനുവരി മാസം മുതലാണ് പെൻഷൻ നിലച്ചത്. രോഗികളായ പെൻഷൻകാർക്ക് മരുന്നു വാങ്ങുന്നതിന് പോലും തികയാത്ത പെൻഷൻ തുക ഇപ്പോൾ നൽകാതിരിക്കുന്നത് ഫണ്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ്. കഴിഞ്ഞ രണ്ടു വർഷമായി കിട്ടിക്കൊണ്ടിരുന്ന ഫെസ്റ്റിവൽ അലവൻസും ഇത്തവണ കിട്ടിയില്ലെന്ന് ജീവനക്കാർ പറയുന്നു.
ഇത് സംബന്ധിച്ച് സർക്കാരിലേക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. 2023 ഏപ്രിൽ മുതൽ റിട്ടയർ ചെയ്ത ജീവനക്കാർക്കാകട്ടെ യാതൊരുവിധ ആനുകൂല്യങ്ങളും ഇതുവരെ നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |