കോഴിക്കോട്: അദ്ധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂൾ ബസുകളുടെ കാര്യക്ഷമത ഉറപ്പിക്കാൻ പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. 21 ന് ആരംഭിച്ച പരിശോധന ജൂൺ 3 വരെ നീളും. ബസുകൾ കൂടുതലുള്ള സ്കൂളുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നേരിട്ടെത്തിയാണ് പരിശോധിക്കുന്നത്. 29 ന് ചേവായൂർ ഗ്രൗണ്ടിലും പരിശോധന നടക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബസുകൾക്ക് സർവീസിന് അനുമതി നൽകുകയുള്ളൂ. പല സ്കൂൾ ബസുകളിലും ടയറുകൾ, വൈപ്പർ, എമർജസി വാതിലുകൾ എന്നിവയിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ പരിഹരിക്കാൻ നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളുടെ പരിശോധനയും സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പൂർത്തിയാകും.
@ ഫിറ്റായിരിക്കണം
ടയറുകൾ, വൈപ്പർ, എമർജൻസി വാതിലുകൾ, ലൈറ്റുകൾ, ഇൻഡിക്കേറ്റർ
@ നിർദ്ദേശങ്ങൾ
1. വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസെന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.
2. സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന ബോർഡ് പ്രദർശിപ്പിക്കണം
3. ജി.പി.എസ് സംവിധാനമുണ്ടായിരിക്കണം. ഇത് സുരക്ഷ മിത്ര സോഫ്റ്റ്‌വെയറുമായി ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
4. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ആയമാർ ബസിൽ ഉണ്ടാവണം
5. 12 വയസിന് താഴെയുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. കുട്ടികളെ നിന്ന് യാത്ര ചെയ്യുവാൻ അനുവദിക്കില്ല.
6. കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്, ബോർഡിംഗ് പോയിന്റ്, രക്ഷിതാവിന്റെ പേര്, അഡ്രസ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കണം
@ഡ്രെെവർമാർക്കും നിബന്ധന
വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും പരിചയം വേണം. വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാൻറും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിൽ ഡ്രൈവർ കാക്കി യൂണിഫോം ധരിക്കണം. ഡ്രെെവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതയ്ക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത്.
''പരിശോധന ആരംഭിച്ചുകഴിഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ വാഹനങ്ങൾ പരിശോധിച്ച് സർവീസിന് യോഗ്യമാണെന്ന് കണ്ടാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ''
പി.ആർ സുമേഷ്
ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |