കോഴിക്കോട്: കേരള - യു.എ.ഇ കപ്പൽ സർവീസ് ആരംഭിക്കാനുള്ള സർക്കാർ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ യു.എ.ഇ -കേരള സെക്ടറിൽ വിമാന യാത്രയും കാർഗോ കയറ്റുമതിയും കൂടുതൽ ചെലവേറിയതും ദുഷ്‌കരവുമായ സാഹചര്യത്തിലാണ് ഈമാസം 13ന് വീണ്ടും മുഖ്യമന്ത്രി, തുറമുഖ മന്ത്രി, മാരിടൈം ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചത്. നാലാം ലോക കേരള സഭയ്ക്കും ഓണ അവധി സീസണിനും മുമ്പായി കപ്പൽ സർവീസ് ആരംഭിക്കണമെന്ന എം.ഡി.സി നിവേദനത്തിന് അനുകൂലമായുള്ള മറുപടിയാണ് തുറമുഖ മന്ത്രി വി.എൻ വാസവൻ നൽകിയത്. നിലവിൽ ടെൻഡർ വിളിച്ച നാല് കമ്പനികളിൽ രണ്ട് കമ്പനികളെ അവസാനഘട്ടത്തിൽ പരിഗണിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ കപ്പൽ സർവീസ് ആരംഭിക്കുന്നത് യാത്രക്കാർക്കും കാർഗോ കയറ്റുമതിക്കാർക്കും ടൂറിസം, ചികിത്സ മേഖലകൾക്കും കേരളത്തിന്റെ സമഗ്ര വികസനങ്ങൾക്കും ഏറെ പ്രയോജനപ്പെടും. കപ്പൽ സർവീസ് നേരത്തെ തുടങ്ങിയിരുന്നെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ സമരം മൂലം യാത്രക്കാർ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി പറഞ്ഞു. മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ രക്ഷാധികാരി എ. ശിവശങ്കരൻ, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, വൈസ് പ്രസിഡന്റ് ബേബി കിഴക്കുഭാഗം, സെക്രട്ടറി കുന്നോത്ത് അബൂബക്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |