കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാലിന്യ സംസ്കരണ പ്ലാന്റിൽ നഗര മാലിന്യം സംസ്കരിക്കാനുള്ള പദ്ധതിയ്ക്കെതിരെ പ്രതിഷേധം പുകയുന്നു. വിവിധ സംഘടനകൾ ഉപരോധ സമരവുമായെത്തിയത് മെഡി.കോളേജിനെ സംഘർഷ ഭൂമിയാക്കി.കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചതിന് പിന്നാലെ ആക്ഷൻ കൗൺസിലും പ്രതിഷേധ ജാഥയുമായെത്തി. മെഡിക്കൽ കോളേജ് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പുറമെ നിന്നുള്ള കക്കൂസ് മാലിന്യം സംസ്ക്കരിക്കാനുള്ള അനുമതി പിൻവലിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. മെഡിക്കൽ കോളേജിലെ മാലിന്യം സംസ്ക്കരിക്കാൻ സ്ഥാപിച്ച പ്ലാന്റ് നഗര മാലിന്യം സംസ്ക്കരിക്കാനുള്ള സംവിധാനമാക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
ക്യാമ്പസിനകത്തെ മാലിന്യ സംസ്ക്കരണം തന്നെ വെല്ലുവിളികൾ നേരിടുമ്പോൾ പുറമെ നിന്നുള്ള കക്കൂസ് മാലിന്യം മെഡിക്കൽ കോളേജിനകത്ത് എത്തിക്കുന്നത് രോഗികൾക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ആപത്താകുമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രി മേധാവിയുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ജീവനക്കാർ, വിദ്യാർത്ഥികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പടെ മുന്നൂറിലധികം പേർ പങ്കെടുത്തു. അതേസമയം പദ്ധതിയിൽ ആശങ്കവേണ്ടെന്ന നിലപാടിലാണ് കോർപ്പറേഷൻ. ശാസ്ത്രീയമായാണ് പ്ലാന്റിന്റെ പ്രവർത്തനമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രീയും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മഞ്ഞപ്പിത്തം ഉൾപ്പെടെ പടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കക്കൂസ് മാലിന്യം മെഡിക്കൽ കോളേജ് പ്ലാന്റിൽ സംസ്കരിക്കാൻ തീരുമാനിച്ചതെന്നും ഇരുവരും പറഞ്ഞു.
ആശങ്ക വേണ്ടെന്ന് കോർപ്പറേഷൻ
കോഴിക്കോട്: നഗരത്തിലെ കക്കൂസ് മാലിന്യം മെഡിക്കൽ കോളേജിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ സംസ്കരിക്കുന്ന പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് കോർപ്പറേഷൻ. ശാസ്ത്രീയമായാണ് പ്ലാന്റിന്റെ പ്രവർത്തനം. മഞ്ഞപ്പിത്തം ഉൾപ്പെടെ പടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കക്കൂസ് മാലിന്യം പ്ലാന്റിൽ സംസ്കരിക്കാൻ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രീ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ കോഴിക്കോട് കോർപ്പറേഷനിൽ മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തതിനാൽ കക്കൂസ് മാലിന്യം കടലിലും പുഴയിലും ഓടകളിലുമൊക്കെയാണ് തള്ളുന്നത്. പ്ലാന്റിലെ സംസ്കരണം സംബന്ധിച്ചും എത്ര ലോഡ് വരുന്നുണ്ടെന്ന കാര്യവും ദിവസവും വിലയിരുത്തുന്നുണ്ട്. 5000 ലിറ്റർ സംഭരണശേഷിയുള്ള 20 ലോറി മാലിന്യം മാത്രമാണ് ദിവസവും എത്തിക്കാൻ സാധിക്കുക.
കോൺഗ്രസ് പ്രവർത്തകർ
പ്രിൻസിപ്പലിനെ ഉപരോധിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജ് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പുറമെ നിന്നുള്ള കക്കൂസ് മാലിന്യം സംസ്ക്കരിക്കാനുള്ള അനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മെഡി. കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സമരക്കാരെ മെഡി.കോളേജ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. മെഡിക്കൽ കോളേജിലെ മാലിന്യം സംസ്ക്കരിക്കാൻ സ്ഥാപിച്ച പ്ലാന്റ് നഗര മാലിന്യം സംസ്ക്കരിക്കാനുള്ള സംവിധാനമാക്കുകയാണെന്ന് സമരക്കാർ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.വി .ബിനീഷ് കുമാർ, മണ്ഡലം പ്രസിഡന്റുമാരായ കെ.സി. പ്രവീൺകുമാർ, പി.ടി .സന്തോഷ് കുമാർ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.എം .ചന്ദ്രൻ, ടി. സുൽഫിക്കർ, കുനിയിൽ ബാബുരാജ് എന്നിവർ പങ്കെടുത്തു.
പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ
കോഴിക്കോട്: മെഡി.കോളേജിലെ മാലിന്യം സംസ്ക്കരിക്കാൻ സ്ഥാപിച്ച പ്ലാന്റിൽ നഗരത്തിലെ മാലിന്യം എത്തിക്കാനുള്ള തീരുമാനത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം.
ജീവനക്കാർ, വിദ്യാർത്ഥി കൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വീട്ടമ്മമാർ ഉൾപ്പടെ മുന്നൂറിലധികം പേർ കോളേജ് പരിസരത്തു നിന്ന് പ്രകടനമായെത്തി ആശുപത്രി മേധാവിയുടെ ഓഫീസിന് മുമ്പിൽ സമരം നടത്തി. കൺവീനർ ദീപേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർപേഴ്സൺ എ.കെ. കാവ്യ, ഡോ. രഞ്ജിനി (അലുംമ്നി അസോസിയേഷൻ), ഡോ. ബാസിത്ത് (കെ.ജി.എം.സി.ടി.എ) , പ്രജിത്ത് (കെ.ജി.എൻ.എ ) , പി.കെ. ബിന്ദു ( കെ.ജി.എൻ.യു) , കെ. പ്രവീൺ (എൻ.ജി.ഒ യൂണിയൻ), കെ.പി. അനീഷ്, ഹനീഫ പനായി, കൗഷിക് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |