കോഴിക്കോട്: ത്യാഗത്തിന്റേയും ആത്മ സമർപ്പണത്തിന്റേയും ഓർമ്മകളുമായി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും. മഴക്കിടയിലും ബലിപെരുന്നാൾ ഒരുക്കങ്ങളിൽ സജീവമായിരുന്നു വിശ്വാസികൾ. പെരുന്നാൾ കോടിയും ഭക്ഷ്യവസ്തുക്കളും വാങ്ങാനായി ഒരാഴ്‌ചയായി നഗരത്തിലേക്ക് ആവശ്യക്കാരുടെ ഒഴുക്കായിരുന്നു. പ്രത്യേക ഓഫറുകളും വൈവിദ്ധ്യമാർന്ന വിഭവങ്ങളുമായി വിപണി നേരത്തെ തന്നെ സജീവമായിരുന്നു. നഗരത്തിലെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിലും ഇന്നലെ ആളുകൾ തിക്കിത്തിരക്കി. മണിക്കൂറുകളാണ് പലരും തുണിക്കടകളിൽ ചെലവഴിക്കുന്നത്. കൂട്ടമായി ആളുകളെത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.
പുതിയ മോഡൽ വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കൂടുന്നതിനാൽ മിക്ക കടകളും പാതിരാവോളം തുറന്നുപ്രവർത്തിച്ചിരുന്നു. വസ്ത്രങ്ങൾക്ക് ഇണങ്ങുന്ന ആഭരണങ്ങൾ തേടിയെത്തുന്നവരാണ് മറ്റൊരു കൂട്ടം. ഇവയ്ക്ക് പുറമേ ചെരിപ്പുകൾ, മൈലാഞ്ചി എന്നിവയ്ക്കും വലിയ ഡിമാൻഡാണ്. പകൽ സമയത്തും രാത്രിയും ഇടയ്ക്കിടെ മഴപെയ്യുന്നുണ്ടെങ്കിലും വിപണിയിൽ എത്തുന്നവരുടെ തിരക്കിന് വലിയ കുറവില്ല. മിഠായിത്തെരുവ്, പാളയം, മാവൂർ റോഡ്, വലിയങ്ങാടി, ബീച്ച് തുടങ്ങി നഗരത്തിന്റെ പലയിടങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറികൾക്ക് പൊള്ളുന്ന വിലയാണെങ്കിലും ആളുകൾ വാങ്ങാനെത്തിയിരുന്നു. ആളുകൾ കൂടുതലായെത്തിയതോടെ കടകൾ രാത്രി ഏറെ വെെകിയും പ്രവർത്തിച്ചു. ബസുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് പള്ളികളിൽ പ്രത്യേക ഈദ്ഗാഹ് ഒരുക്കുന്നുണ്ട്.
@ഗതാഗതക്കുരുക്കും രൂക്ഷം
സാധനങ്ങൾ വാങ്ങുന്നതിനായി വാഹനങ്ങളുമായി കൂടുതൽ ആളുകളെത്തിയതോടെ നഗരം ഗതാഗതക്കുരുക്കിലമർന്നു. പാർക്കിംഗിന് സൗകര്യമില്ലാത്തതിനാൽ റോഡരികിലും മറ്റുമാണ് പലരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അതിനാലാണ് ഗതാഗത കുരുക്ക് ശമനമില്ലാതെ തുടരുന്നത്. തിരക്ക് കാരണം പലയിടങ്ങളിലും വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |