കോഴിക്കോട്: രണ്ടുകോടി വില വരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാമത്തെ പ്രതിയും പിടിയിലായി. പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയിൽ ഹൗസിൽ ആൽബിൻ സെബാസ്റ്റ്യ(24)നെയാണ് ഇടുക്കി കുമളിയിൽ നിന്ന് വെള്ളയിൽ ഇൻസ്‌പെക്ടർ ജി ഹരീഷും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.
മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുകൾ പിടികൂടിയിരുന്നു. പൊലീസ് പരിശോധനക്ക് വീട്ടിലെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. 779 ഗ്രാം എം.ഡി .എം. എയും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി, 80 എൽ എസ്.ഡി സ്റ്റാബുകൾ എന്നിവയും പിടിച്ചെടുത്തു.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനുജ് പലിവാളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേക്ഷണസംഘം രൂപീകരിച്ചിരുന്നു. ആദ്യപ്രതി ഷൈൻ ഷാജിയെ കഴിഞ്ഞ ദിവസം ബംഗളൂരൂവിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തു. ഇവർ കോഴിക്കോട് സിറ്റിയിലെ ബീച്ച് , മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും , യുവതികൾക്കും കോളേജ് വിദ്യാർത്ഥിക്കൾക്കും ലഹരി നൽകുന്ന മുഖ്യകണ്ണികളാണ്.
രണ്ടുപേരും ഗോവ, ഡൽഹി, ഹിമാചൽ, ബാഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ആൽബിൻ സെബാസ്റ്റ്യന് കോഴിക്കോട് ജില്ലയിൽ ലഹരി ഉപയോഗിച്ചതിന് കേസുണ്ട്. കോഴിക്കോട് ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുമ്പോൾ സുഹൃത്തുക്കളായതാണ് ഇരുവരും. ജോലി ആവശ്യത്തിന് രണ്ടുപേരും അർമേനിയയിൽ പോയിരുന്നു. നാല് മാസം അവിടെ നിന്ന ശേഷം കോഴിക്കോട്ടേക്ക് തിരിച്ച് വന്ന് പുതിയങ്ങാടി ഭാഗത്ത് വാടകവീട് എടുത്ത് ലഹരിക്കച്ചവടം നടത്തുകയായിരുന്നു.
അന്വേഷണ സംഘത്തിൽ വെള്ളയിൽ ഇൻസ്‌പെക്ടർ ജി. ഹരീഷ്, ഡൻസാഫ് എസ്.ഐ
മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ കെ, ദിപു.പി , എ പ്രശാന്ത് കുമാർ, അനീഷ് മുസേൻ വീട്, അഖിലേഷ് . കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ , സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, ഇ.സുജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
പിടിയിലായ ഇവർക്ക് മയക്കു മരുന്ന് നൽകിയവരെപ്പറ്റിയും ആർക്കെല്ലാമാണ് വിൽപ്പന നടത്തുന്നതെന്നും അന്വേഷിക്കും. വിദ്യാദ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ബീച്ച് പാർക്കുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ഐ.ജി രാജ്പാൽ മീണ പറഞ്ഞു
മകൻ അർമേനിയയിൽ നല്ല നിലയിലെന്ന
വിശ്വാസത്തിൽ രക്ഷിതാക്കൾ
ഒരു വർഷം മുമ്പ് വീട്ടുകാരും കുംടുംബക്കാരും ചേർന്ന് എയർ പോട്ടിൽ നിന്നും അർമേനിയയിലേക്ക് യാത്രയാക്കിയ ആൽബിൻ നാട്ടിലെത്തിയ വിവരം വീട്ടുകാർ അറിഞ്ഞില്ല. കേസിനെതുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മകൻ കോഴിക്കോട് ലഹരി ശ്യംഖലയിലെ കണ്ണിയാണെന്നറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |