വടക്ക് നീലമലയും കിഴക്ക് വെള്ളരിമലയും തെക്ക് മരുതുംകോട്ട് മലയാലും ചുറ്റി പശ്ചിമഘട്ടത്തിന്റെ പച്ചപ്പിൽ കുളിച്ചുനിൽക്കുന്ന ആനക്കാംപൊയിൽ, മറിപ്പുഴ, മുത്തപ്പൻ പുഴ പ്രദേശങ്ങൾ വികസനത്തിന്റെ തുരങ്കവഴികൾ യാഥാർത്ഥ്യമാകുന്നതും കാത്തിരിക്കുകയാണ്. നിർദ്ദിഷ്ട ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത തുറക്കുന്നതോടെ വയനാട്ടുകാരുടെ യാത്രാ ദുരിതത്തിന് വിരാമമിടുക മാത്രമല്ല, ആനക്കാംപൊയിൽ, മറിപ്പുഴ, മുത്തപ്പൻ പുഴ നിവാസികളുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുക കൂടിയാണ്. വർഷങ്ങളായി കാത്തിരുന്ന പദ്ധതിയുടെ സാക്ഷാത്കാരത്തിനായി ജനിച്ച മണ്ണ് മടിച്ചുനിൽക്കാതെ വിട്ടുകൊടുത്തവരാണ് ആനക്കാപൊയിൽ, മറിപ്പുഴ, മുത്തപ്പൻ പുഴ നിവാസികൾ. അഞ്ച് മാസം മുൻപ് തറക്കല്ലിട്ട പാതയുടെ തുരങ്ക നിർമ്മാണം അടുത്തയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്കപ്പാത ചരിത്രത്തിലേക്ക് വഴി തുറക്കുമ്പോൾ ഉദ്ഘാടനം ചെയ്യപ്പെടുക യാത്ര, ടൂറിസം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിലെ വികസനം കൂടിയാവും. 'തുരങ്കം തുറക്കുന്ന വികസന വഴികൾ' പരമ്പര ഇന്നു മുതൽ.
ആനക്കാംപൊയിൽ മുത്തപ്പൻ പുഴയ്ക്കു സമീപം മറിപ്പുഴയിൽ നിന്നാണ് തുരങ്കപ്പാതയുടെ തുടക്കം. കൃഷി ഉപജീവനമാക്കി കഴിയുന്ന ഇവിടുത്ത നൂറിലധികം കുടുംബങ്ങളുടെ പ്രധാന ആവശ്യമായിരുന്നു യാത്രാ സൗകര്യ വികസനം. റോഡ് സൗകര്യം പരിമിതമായതിനാൽ കൃഷിക്കനുയോജ്യമായ വിപണി കണ്ടെത്താനും രോഗികൾക്ക്ചികിത്സ കിട്ടാതെയും അവർ വലഞ്ഞു. ഇടുങ്ങിയതും ദുർഘടവുമായ പാതകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവർ പുറംലോകത്ത് എത്തിയത്. അന്ന് ആനക്കാംപൊയിൽ കള്ളാടി ബദൽ റോഡിനായി അവർ രംഗത്തെത്തുകയും ഒരുമിച്ച് സ്വർഗംകുന്ന് വെട്ടിത്തെളിച്ച് റോഡുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. കാലങ്ങൾ കടന്നതോടെ ഉപജീവന മാർഗം തേടി ഉയർന്ന പ്രദേശങ്ങളിലെ ജനങ്ങൾ പലരും താഴ്വാരങ്ങളിലേക്ക് കുടിയിറങ്ങി. മറിപ്പുഴയിൽ ഒടുവിൽ നാൽപ്പതോളം കുടുംബങ്ങൾ മാത്രമായി. എന്നാലും ബദൽപാതയ്ക്കായി ഉള്ളവർ മുറവിളികൂട്ടിക്കൊണ്ടേയിരുന്നു.
തുരങ്കപാത നിർമ്മാണം അതിവേഗം
കോഴിക്കോട് - വയനാട് ജില്ലകളുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി 8.73 കിലോമീറ്റർ തുരങ്കപാത നിർമ്മാണത്തിന്റെ പ്രാരംഭ പ്രവൃത്തികൾ അതിവേഗത്തിലായതോടെ പ്രദേശവും വൻ മാറ്റങ്ങൾക്ക് വഴി മാറി. തുരങ്കം ആരംഭിക്കുന്ന മറിപ്പുഴയ്ക്ക് കുറുകെ താത്കാലിക പാലം നിർമ്മിച്ചാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
മറിപ്പുഴ - കുണ്ടൻതോട് - ചേനപ്പാറയുടെ ഭാഗത്ത് നിന്നാണ് തുരങ്ക മുഖം ആരംഭിക്കുന്നത്. അടുത്തയാഴ്ച
തുരങ്കങ്ങളിലൊന്നിന്റെ തുരക്കൽ പ്രവൃത്തികൾ ആരംഭിക്കും. ചേനപ്പാറയുടെ താഴ് ഭാഗത്തെ 60 മീറ്ററോളം ഉയരമുള്ള പാറ തുരന്നാണ് തുരങ്കകവാടം സജ്ജമാക്കുക. ഡ്രില്ലിംഗ് മെഷീനും മറ്റും ഉപയോഗിച്ച് ഇവിടെ നിരപ്പാക്കുന്ന പ്രവൃത്തികൾ അതി വേഗത്തിൽ പുരോഗമിക്കുകയാണ്. ഇവ പൂർത്തിയാവുന്നതോടെ മറിപ്പുഴയിൽ നിർമ്മിക്കുന്ന പ്രധാന പാലത്തിന്റെ പ്രവൃത്തിയും വയനാട്, കോഴിക്കോട് ജില്ലകളുടെ ഇരുഭാഗത്തു നിന്നും ഒരേസമയം തുരങ്കത്തിന്റെ നിർമ്മാണവും ആരംഭിക്കും. തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന മുത്തപ്പൻപുഴ ആനക്കാംപൊയിൽ റോഡിന്റെ വീതി കൂട്ടലും പുരോഗമിക്കുകയാണ്. 2134. 5 കോടിയാണ് പദ്ധതി ചെലവ്. പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ട ചുമതല. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദുലീപ് ബിൽഡ് കോൺ കമ്പനിയാണ് തുരങ്കത്തിന്റെ നിർമ്മാണപ്രവൃത്തികൾ നടത്തുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.
തുടരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |