പി.എ മുഹമ്മദ് റിയാസ് (ബേപ്പൂർ )
നിലവിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രി. 2021ൽ ബേപ്പൂരിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. എതിർസ്ഥാനാർത്ഥി കോൺഗ്രസിലെ പി.എം നിയാസിനെ പരാജയപ്പെടുത്തി. 2014ൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എം.കെ. രാഘവനെതിരേ മത്സരിച്ച് പരാജയപ്പെട്ടു. എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. കോഴിക്കോട് ലാ കോളേജിൽ നിന്ന് നിയമബിരുദം നേടി. ഡി.വൈ. എഫ്.ഐ. ദേശീയ പ്രസിഡന്റായിരുന്നു.
കെ.എം. സച്ചിൻദേവ് (ബാലുശ്ശേരി)
ബാലുശ്ശേരി മണ്ഡലത്തിൽ രണ്ടാമൂഴം. പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ. നിയമബിരുദ ധാരി. 1993 ഒക്ടോബർ 18ന് ബാലുശ്ശേരിയിൽ ജനനം. എസ്. എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായി പൊതുപ്രവർത്തന രംഗത്ത്. കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലാ കോളേജിൽ നിന്ന് നിയമബിരുദവും നേടി.
അഹമ്മദ് ദേവർകോവിൽ (കോഴിക്കോട് സൗത്ത് )
കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ സ്വദേശി. കോഴിക്കോട് സൗത്തിൽ രണ്ടൂമൂഴം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിച്ചു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റാണ്. ലീഗ് സ്ഥാനാർത്ഥി നൂർബിന റഷീദിനെയാണ് തോൽപ്പിച്ചത്. ആദ്യത്തെ രണ്ടരവർഷം തുറമുഖ, മ്യൂസിയം മന്ത്രിയായിരുന്നു. ഇബ്രാഹിം സുലൈമാൻ സേട്ട് ഐ.എൻ.എൽ രൂപീകരിച്ചതു മുതൽ പാർട്ടിയിലുണ്ട്.
തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത് )
മണ്ഡലത്തിൽ രണ്ടാമൂഴം. രാജ്യത്ത് ഏറ്റവുമധികം കാലം കോർപ്പറേഷൻ മേയർ സ്ഥാനത്തിരുന്നയാൾ എന്ന റെക്കാഡുണ്ട്. ഒൻപതുവർഷവും അഞ്ച് മാസവും രണ്ട് ദിവസവുമാണ് ആ സ്ഥാനത്ത് തുടർന്നത്. കോഴിക്കോട് കോർപ്പറേഷൻ മേയറായിരുന്നപ്പോൾ ശ്രദ്ധേയമായ പദ്ധതികൾ പലതും കൊണ്ടുവന്നു. രണ്ട് തവണ മേയറായി. 1979ലാണ് ആദ്യമായി കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ലിന്റോ ജോസഫ് (തിരുവമ്പാടി )
നിലവിൽ എം.എൽ.എ. കൂടരഞ്ഞി കൂമ്പാറ സ്വദേശി. ഇത് രണ്ടാം തവണയാണ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. ബിരുദധാരിയാണ്. ജില്ലയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ എം.എൽ.എയെന്ന വിശേഷണവും ലിന്റോയ്ക്കുണ്ട്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്, എസ്.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി, കോഴിക്കോട് ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം ജില്ലാകമ്മിറ്റിയംഗം.
കെ.പി കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി )
കെ.പി. കുഞ്ഞമ്മദ് കുട്ടിയ്ക്ക് കുറ്റ്യാടിയിൽ ഇത് രണ്ടാമൂഴം . കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. 2003ൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. കുറ്റ്യാടി എം.ഐ. യു.പി. സ്കൂൾ റിട്ട. അദ്ധ്യാപകനാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും കുറ്റ്യാടി സ്നേഹസ്പർശം ഡയാലിസിസ് സെന്റിർ കോ ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.
ടി.പി രാമകൃഷ്‌ണൻ (പേരാമ്പ്ര)
പേരാമ്പ്രയെ പ്രതിനിധീകരിക്കുന്ന എം.എൽ.എയും എൽ.ഡി.എഫ് കൺവീനറുമാണ്. പേരാമ്പ്രയിൽ നിന്ന് നാലാം തവണ ജനവിധി തേടുന്നു. 2010ൽ എൽ.ഡി.എഫ് സർക്കാരിൽ തൊഴിൽ, എക്സൈസ് മന്ത്രിയായിരുന്നു. 2001ൽ ആദ്യമായി നിയമസഭയിലെത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റി അംഗവുമാണ്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
പി. വസന്തം (നാദാപുരം)
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മഹിളാസംഘം സംസ്ഥാന പ്രസിഡന്റും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമാണ്. എ.ഐ.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായി പ്രവർത്തിച്ചു. 1993 മുതൽ കല്ലാച്ചിയിൽ അഭിഭാഷകയായ വസന്തം നടുവണ്ണൂർ പഞ്ചായത്തിലെ കരുവണ്ണൂർ സ്വദേശിനിയാണ്. തൃശൂർ കേരളവർമ്മ കോളേജ് വൈസ് ചെയർപേഴ്സണായിരുന്നു. 83 മുതൽ പാർട്ടി അംഗം. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരിയുടെ ഭാര്യയാണ്.
പി.ടി.എ. റഹീം (കുന്ദമംഗലം)
നിലവിൽ കുന്ദമംഗലം എം.എൽ.എ. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പി.എം.ജെ.വി.കെ സംസ്ഥാനതല കമ്മിറ്റിയംഗം. ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്ന് 2006ൽ കെ. മുരളീധരനെ 7,606 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദ്യം നിയമസഭയിലെത്തിയത്. 2011ൽ കുന്ദമംഗലത്ത് നിന്ന് യു.സി. രാമനെയും 2016ൽ ടി. സിദ്ദിഖിനെയും 2011ൽ ദിനേശ് പെരുമണ്ണയെയും പരാജയപ്പെടുത്തി.
എ.കെ. ശശീന്ദ്രൻ (എലത്തൂർ)
സിറ്റിംഗ് എം.എൽ.എയും വനംവകുപ്പ് മന്ത്രിയുമാണ്. തുടർച്ചയായി നാലാം തവണയാണ് എലത്തൂരിൽ നിന്ന് ജനവിധി തേടുന്നത്. ( 2011ൽ 14651, 2016-ൽ 29057, 2021ൽ 38502). 1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് യാത്ര. ഏഴ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രി. എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച ശശീന്ദ്രൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എൻ.സി.പി. നേതാവാണ്.
ഒ.ആർ.കേളു (മാനന്തവാടി)
നിലവിൽ പട്ടികജാതി-വർഗ ക്ഷേമ മന്ത്രി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ, രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. 2016ൽ നിയമസഭയിലെത്തി. 2021ൽ രണ്ടാം അങ്കത്തിലൂടെ മന്ത്രിയായി. എസ്റ്റേറ്റുകകളിലും കൂപ്പുകളിലും കൂലി തൊഴിലാളിയായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് കേന്ദ്ര കമ്മിറ്റി അംഗം.
എം.എസ്.വിശ്വനാഥൻ (സുൽത്താൻ ബത്തേരി )
കെ.പി.സി.സി സെക്രട്ടറിയായിരിക്കെ രാജിവച്ച് സി.പി.എമ്മിൽ ചേർന്നു. സി.പി.എം സുൽത്താൻ ബത്തേരി ഏരിയാ കമ്മിറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമാണ്. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്, എ.കെ.എസ് ഏരിയാ സെക്രട്ടറി, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, ബത്തേരി കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കേന്ദ്ര കയർബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള കുറുമൻ സമാജം ഭാരവാഹിയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |