സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറായി
കോഴിക്കോട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാടുമൂടി കിടന്ന എൻ.ജി.ഒ ക്വാർട്ടേഴ്സിന് ശാപമോക്ഷമാകുന്നു. നവീകരണത്തിനായി പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗത്തിന്റെ നേതൃത്വത്തിൽ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറായി. 14 ഹെക്ടർ സ്ഥലത്ത് ആധുനിക രീതിയിലുള്ള റസിഡൻഷ്യൽ ഫ്ലാറ്റുകൾ, ലേഡീസ്, മെൻസ് ഹോസ്റ്റലുകൾ, കാന്റീൻ എന്നിവ ഒരുങ്ങും. ജീവനക്കാരുടെ ശമ്പള ക്രമമനുസരിച്ചായിരിക്കും ഫ്ലാറ്റുകൾ തീരുമാനിക്കുക. സ്പോർട്സ് ഗ്രൗണ്ട്, പ്ലേ സ്കൂൾ, വില്ലേജ് ഓഫീസ്, പ്രവേശന വാതിലിന് അടുത്തായി ഫയർ സ്റ്റേഷൻ, ഹെൽത്ത് സെന്റർ, വാണിജ്യ വ്യാപാര സമുച്ചയങ്ങൾ, നടക്കാനും സെെക്കിളിംഗിമുമായി പാത്ത് വേകൾ തുടങ്ങിയവയാണ് മാസ്റ്റർ പ്ലാനിലുള്ളത്. നിലവിൽ കെട്ടിടത്തിനുള്ളിലെ റോഡുകളും മരങ്ങളും നിലനിർത്തിയാണ് നിർമ്മാണം. ക്വാട്ടേഴ്സ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഫയർ സ്റ്റേഷൻ മ്യൂസിയമായി മാറ്റും.
പൊതുമരാമത്ത് വിഭാഗം ചീഫ് ആർക്കിടെക്ചർ രാജീവിന്റെ നേതൃത്വത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പൊതുമരാമത്ത് വിഭാഗം എൻജിനീയറിംഗ് വിഭാഗത്തിനാണ് നവീകരണ ചുമതല. പദ്ധതി ചെലവ് കണക്കാക്കിയിട്ടില്ല. സാങ്കേതികാനുമതി ലഭിച്ചാൽ നവീകരണം തുടങ്ങാനാണ് തീരുമാനം.
നിലവിൽ അസൗകര്യങ്ങളുടെ നടുവിലാണ് എൻ.ജി.ഒ ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നതാണ് പല മുറികളും. കാലപ്പഴക്കം മൂലം കെട്ടിടം ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. പരിസരം കാടുമൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ വാസ കേന്ദ്രമായിട്ടുണ്ട്. വർഷത്തിൽ നടക്കേണ്ട അറ്റകുറ്റപ്പണികൾ മുടങ്ങിയതോടെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടർന്ന് വീണ നിലയിലാണ്. കട്ടിളകൾ, ജനലുകൾ വാതിലുകൾ, ഓട് എന്നിവയെല്ലാം തകർന്നു കിടക്കുന്നു. ജീവനക്കാരുടെ മെസും പൂട്ടിക്കിടക്കുകയാണ്.
കാട് കയറിയതിനാൽ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. 137 ഓളം ജീവനക്കാരാണ് ഇപ്പോൾ ക്വാർട്ടേഴ്സിൽ താമസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പുതുക്കി പണിയാൻ പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് നീണ്ടുപോവുകയായിരുന്നു.
'' പുതിയ കെട്ടിടത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായിട്ടുണ്ട്. ഫണ്ടിന്റെ കാര്യത്തിൽ തീരുമാനമായാൽ ഉടൻ കെട്ടിടം പണി തുടങ്ങാൻ സാധിക്കുമെന്ന് കരുതുന്നു''- അനീസ് , അസി.എൻജിനിയർ-പി.ഡബ്ല്യു.ഡി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |