കോഴിക്കോട്: നഗരത്തിലെ നടപ്പാതകളിലും മറ്റും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് കർശനമായി തടയാൻ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ പൊലീസ് മേധാവിക്കും ട്രാഫിക് അസി.കമ്മിഷണർക്കും നൽകിയ ഉത്തരവിൽ വ്യക്തമാക്കി. നടപ്പാതയിലെ പാർക്കിംഗ് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ എടുത്ത കേസിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തിരക്ക് നിയന്ത്രിക്കാൻ രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെ എസ്.ഐമാരുടെ നേതൃത്വത്തിൽ 10 ട്രാഫിക് സെക്റ്റർ വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. 47 പോയിന്റുകളിൽ ഹോം ഗാർഡുമാരെയും 120 ഓളം ട്രാഫിക് സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. വാഹന ബാഹുല്യവും പാർക്കിംഗ് സൗകര്യങ്ങളുടെ കുറവുമാണ് നിയമ ലംഘനങ്ങൾക്ക് പ്രധാന കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമലംഘനങ്ങൾ കണ്ടെത്താൻ 64 നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിൽ മാത്രം 1359 ഗതാഗത നിയമലംഘനങ്ങളിൽ 2,11,500 രൂപ പിഴ ഈടാക്കി. കമ്മിഷന്റെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപ്പാതയിലെ പാർക്കിംഗ് കണ്ടെത്താൻ സിറ്റിയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ട്രാഫിക് സെക്ടർ ഓഫീസർമാർക്കും പോയിന്റ് ഡ്യൂട്ടിയിലുള്ള
പൊലീസുകാർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ വീതിയുള്ള റോഡുകൾ പാർക്കിംഗിന് വേണ്ടി മാർക്ക് ചെയ്തിട്ടുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |