പൊന്നാനി: പരിമിതികളെ മുറിച്ചു കടന്ന് മനുഷ്യരെ പ്രചോദിപ്പിച്ചതിന് വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നൽകി അബൂബക്കർ സിദ്ദിഖിന് ലോകത്തിന്റെ ആദരം. കൈകാലുകളില്ലാതെ പിറന്നുവീണ് 67 സെന്റീമീറ്റർ ഉയരത്തിലുള്ള തന്റെ ശരീരവുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ ഉയരങ്ങൾ കീഴ്പ്പെടുത്തി അബൂസി എന്ന അബൂബക്കർ സിദ്ദിഖ്. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അബൂബക്കർ.
പരിമിതികളെയോർത്ത് കരഞ്ഞിരിക്കാൻ ഒരുക്കമായിരുന്നില്ലഅബൂബക്കർ സിദ്ധിഖ്. പഠിച്ചതൊക്കെയും വിദ്യാലയങ്ങളിലായിരുന്നു. ഏറ്റവും ഒടുക്കം എം.എസ്.സി പൂർത്തിയാക്കിയത് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ. അടുത്ത ലക്ഷ്യം ദുബായിലൊരു ജോലിയാണ്. പിന്നെ ഡോക്ടറേറ്റും. പി.എസ്.സി പരിശീലനത്തിലാണ് ഇപ്പോഴുള്ളത്.
പൊന്നാനി ഈശ്വരമംഗലത്ത് എം.എ. അക്ബറിന്റെയും നഫീസ അക്ബറിന്റെയും മൂന്ന് മക്കളിൽ ഇളയവനാണ് അബൂസി. കൈകാലുകളെന്നാൽ അബൂസിക്ക് ഇടതുകൈയും അതിലെ ഏതാനും വിരലുകളും മാത്രമാണ്. ഇലക്ട്രോണിക് വീൽ ചെയറിനെ കൈകാലുകളാക്കി നേട്ടങ്ങളൊക്കെയും തേടിപിടിക്കുകയായിരുന്നു അബൂബക്കർ സിദ്ധിഖ്.
കമ്പ്യൂട്ടർ സയൻസിൽ ബിരുദം തേടിയെത്തിയത് കൊവിഡ് കാലത്തായിരുന്നു. എം.ഇ.എസ് പൊന്നാനി കോളേജിലായിരുന്നു പഠനം. പ്രത്യേക പരിശീലനമൊന്നുമുണ്ടായിരുന്നില്ല.
എഴുത്ത്, വര, സംഗീതം, ഹ്രസ്വസിനിമ ചിത്രീകരണം എന്നിവയിൽ സാന്നിദ്ധ്യമായിട്ടുണ്ട്. രണ്ടാമത്തെ ഹ്രസ്വചിത്രത്തിനായുള്ള ഒരുക്കത്തിനിടെയാണ് കൊവിഡെത്തിയത്. പുത്തൻമാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള നിരവധി ആശയങ്ങൾ അബൂബക്കറിന്റെ മനസ്സിലുണ്ട്.
പരിമിതികളൊന്നും അതിന് തടസ്സമാകില്ലെന്ന ഉറപ്പിനൊപ്പമാണ് അബൂബക്കറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |