മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (34), വേങ്ങര കണ്ണാട്ടിപ്പടി പറമ്പിലങ്ങാടി സ്വദേശി മണ്ണിൽ വീട്ടിൽ അനിൽ എന്ന മണി (41) എന്നിവരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവി ആർ.വിശ്വനാഥിന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ വി.ആർ. വിനോദ് ആണ് ഉത്തരവിറക്കിയത്. കൊലപാതകം, ലഹരി കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷംസീർ. 2022ൽ മഞ്ചേരി പയ്യനാട് ചോലക്കലിൽ വെച്ച് മഞ്ചേരി കിഴക്കേത്തല വാർഡ് കൗൺസിലർ അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഷംസീർ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് ലഹരി കടത്ത് കേസുകളിൽ പ്രതിയാകുന്നത്. അവസാനമായി ലഹരി കടുത്ത് കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞു വരവെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. അടിപിടി, ലഹരി കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ പ്രതിയാണ് അനിൽ. മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാൾ ഈ മാസമാണ് ജയിലിൽ നിന്ന് ഇറങ്ങുന്നത്. കാപ്പ 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി. ആറ് മാസത്തേക്കാണ് തടവ്. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |